അന്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്നു കാണാതായ 91 ഗ്രാം തൂക്കമുള്ള നവരത്നകല്ലുകൾ പതിപ്പിച്ച തങ്കപ്പതക്കം അടർത്തി മാറ്റിയ നിലയിൽ രണ്ടു കാണിക്കവഞ്ചികളിൽ നിന്നായി കണ്ടെടുത്തു. കാണിക്കവഞ്ചികൾ എണ്ണിതിട്ടപ്പെടുത്തുന്ന ജോലികൾക്കിടെ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ഇവ കണ്ടെടുത്തത്. ഇന്നലെ രാവിലെ പത്തുമുതൽ കാണിക്കവഞ്ചി എണ്ണിതിട്ടപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചിരുന്നു. ഉച്ചകഴിഞ്ഞു രണ്ടോടെ ഗുരുവായൂർ കാണിക്കവഞ്ചി തുറന്നപ്പോൾ മാലയും അരമണിക്കൂറിനുശേഷം ഗണപതിനടയിലെ കാണിക്കവഞ്ചിയിൽനിന്നു പതക്കവും രത്നങ്ങളുമടങ്ങിയ പൊതിയും കണ്ടെടുക്കുകയായിരുന്നു. സിസി കാമറ ഇല്ലാത്ത സ്ഥലങ്ങളിലെ കാണിക്കവഞ്ചികളിൽനിന്നുമാണ് ഇവ കണ്ടെടുത്തത്.
പതക്കം നഷ്ടപ്പെട്ടു പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞ് രണ്ടുപ്രാവശ്യം ഈ കാണിക്കവഞ്ചികൾ തുറന്നിരുന്നതായി ദേവസ്വം ജീവനക്കാർ പറഞ്ഞു. ഇന്നലെ രാവിലെ മുതൽതന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും ക്ഷേത്രത്തിലുണ്ടായിരുന്നു. രാവിലെ തന്നെ ഫയർഫോഴ്സ് യൂണിറ്റ് ഗുരുവായൂർനടയ്ക്കു മുന്നിലെ മേൽശാന്തിമാർ കുളിച്ചിരുന്ന കുളം വറ്റിക്കാൻ തുടങ്ങിയിരുന്നു. രണ്ടാൾ താഴ്ചയുള്ള കുളം വറ്റി തീരുന്നതിനു മുന്പുതന്നെ പതക്കം കണ്ടുകിട്ടിയതായി ദേവസ്വം ജീവനക്കാർ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 17ന് മുൻ ക്ഷേത്രസമിതി സെക്രട്ടറി സുഭാഷാണ് പതക്കം കാണുന്നില്ലെന്നു കാട്ടി ദേവസ്വം വിജിലൻസിന് കത്തു നൽകിയത്. 19ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ദേവസ്വം വിജിലൻസും അവരുടെതായ അന്വേഷണവുമായി മുന്നോട്ടു പോയി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡു രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. മേൽശാന്തി, മറ്റു ദേവസ്വംജീവനക്കാർ എന്നിവരെ നിരന്തരമായി ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്പലപ്പുഴയിൽ പുതുതായി ചാർജെടുത്ത സിഐ ബിജു വി. നായർ ക്ഷേത്രത്തിലെത്തി ജീവനക്കാരെ ചോദ്യം ചെയ്യൽ തുടർന്നു വരികയുമായിരുന്നു. പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോൾ കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. പതക്കം കിട്ടിയതറിഞ്ഞ് നിരവധി ഭക്തജനങ്ങൾ പതക്കം കാണുവാനായി ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഭക്തജനങ്ങളെ നിയന്ത്രിക്കാൻ പോലീസിനു വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു.
മാർച്ച് 25ന് നടന്ന ആറാട്ടിനും ഭഗവാന് പതക്കം ചാർത്തിയിരുന്നില്ലെന്ന് ഉപദേശകസമിതി പറയുന്നു. സ്ട്രോംഗ് മുറിയിൽ സൂക്ഷിക്കേണ്ട തിരുവാഭരണപ്പെട്ടി മേൽശാന്തിയാണ് സൂക്ഷിച്ചിരുന്നതെന്നും വിഷുവിന് പതക്കം ചാർത്തിയത് മനസിലാക്കിയിട്ടും ദേവസ്വം നടപടി എടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കുറ്റവാളികളെ പിടികൂടണമെന്നും ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി ശ്രീകുമാർ പറഞ്ഞു. എത്രയും വേഗം പതക്കം പൂർവസ്ഥിതിയിലാക്കി ഭഗവാനെ അണിയിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാർ, എസ്ഐ കെ.പി. വിക്രമൻ, എ എസ്ഐ നവീൻ, സന്തോഷ്, മോഹനൻ, വർഗീസ്, അന്പലപ്പുഴ സിഐ ബിജു വി .നായർ, എസ് ഐ പ്രജീഷ് കുമാർ തുടങ്ങിയവർ ക്ഷേത്രത്തിലെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മേൽനടപടി സ്വീകരിച്ചു.
അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്നു കാണാതായ പതക്കം കാണിക്കവഞ്ചിയിൽ
12:58 AM May 24, 2017 | Deepika.com