ആലപ്പുഴ: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ധീവരസഭയുടെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി വി. ദിനകരൻ. മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ദിനകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയെയും ധീവരസഭയെയും മാറ്റിനിർത്തുന്ന സമീപനമാണ് മന്ത്രി കൈക്കൊണ്ടിരിക്കുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധീവരസഭയെയും ഉൾപ്പെടുത്തിയായിരുന്നു ചർച്ചകൾ അടക്കമുള്ള കാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ സഭ സമുദായ സംഘടനയായതിനാൽ ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ തങ്ങളുടെ പരിപാടികളിൽ പങ്കെടുപ്പിക്കേണ്ട എന്ന തീരുമാനമെടുത്തത്.
ധീവരസഭയെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ജില്ലാതലത്തിൽ ധർണ സംഘടിപ്പിച്ചിരുന്നു. രണ്ടാംഘട്ടമായി മത്സ്യത്തൊഴിലാളി പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും ദിനകരൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ ഒന്നാംവർഷം ആഘോഷിക്കുന്പോഴും മത്സ്യമേഖലയിൽ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് മന്ത്രിക്ക് ധീവരസഭ വേദികളിൽ വിലക്ക്
12:43 AM May 24, 2017 | Deepika.com