തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ കഴിഞ്ഞ വർഷത്തെ ഫീസ് ഘടന ഇക്കുറിയും തുടർന്നേക്കും. ഇതുസംബന്ധിച്ച് സ്വാശ്രയ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ, കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലെ ഫീസ് ഘടന ഉൾപ്പെടെയുള്ളവ സംബന്ധിച്ച് സർക്കാർ അടിയന്തരമായി കരാർ ഒപ്പുവയ്ക്കണമെന്നാണു കോളജ് അധികൃതരുടേയും വിദ്യാർഥികളുടേയും ആവശ്യം. എൻജിനിയറിംഗ് സീറ്റുകൾ പല കോളജുകളിലും ഒഴിഞ്ഞു കിടക്കുന്നതിനാൽ കൂടുതൽ വാദഗതികൾ ഒന്നും ഉന്നയിക്കാതെ കഴിഞ്ഞ വർഷത്തെ തരത്തിലുള്ള പ്രവേശനം ആണ് സ്വാശ്രയ എൻജിനിയറിംഗ് കോളജ് അധികൃതർ മുന്നോട്ടുവച്ചത്. കേരള സെൽഫ് ഫൈനാൻസിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകളിൽ 99,000 രൂപ ഫീസും 25,000 രൂപ സ്പെഷൽ ഫീസുമാണു കഴിഞ്ഞ വർഷം ഈടാക്കിയത്. എൻആർഐ സീറ്റിൽ 1.75 ലക്ഷം രൂപയായിരുന്നു ഫീസ്.
കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള കോളജുകളിൽ 75,000 രൂപയായിരുന്നു ഫീസ്. 60 കുട്ടികൾ ഉൾപ്പെടുന്ന ഒരു ബാച്ചിന് നാലു ലക്ഷം രൂപ സ്കോളർഷിപ്പായി കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് നല്കിവന്നിരുന്നു. എൻആർഐ ക്വോട്ടയിൽ പ്രവേശിക്കുന്നവർക്ക് 6000 ഡോളറിനു സമാനമായ തുക ഒറ്റത്തവണയായി നല്കണമെന്നതായിരുന്നു കഴിഞ്ഞ വർഷത്തെ വ്യവസ്ഥ. ഈ വ്യവസ്ഥകൾ ഈ വർഷവും തുടരാനാണ് കൂടുതൽ സാധ്യത.
കഴിഞ്ഞ ആഴ്ച ക്രിസ്ത്യൻ എൻജിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ചർച്ചയിൽ മുൻ വർഷത്തെ ഫീസ് ഘടന തുടരുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായി.
സ്വാശ്രയ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇവരും കഴിഞ്ഞ വർഷത്തെ ഫീസ് ഘടന തുടരണമെന്ന ആവശ്യം ഉന്നയിച്ചു. ഫീസ് വർധന ആവശ്യപ്പെടാത്ത സാഹചര്യത്തിൽ കരാർ ഒപ്പുവയ്ക്കുന്നതിനു പ്രതിസന്ധികൾ ഒന്നുമില്ല.
കരാർ ഒപ്പുവയ്ക്കൽ ഇനിയും കൂടുതൽ വൈകിയാൽ സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളെ പ്രതികൂലമായി ബാധിക്കുമെന്ന് എൻജിനിയറിംഗ് കോളജ് അധികൃതർ പറയുന്നു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ അപേക്ഷ ക്ഷണിച്ചു പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
തോമസ് വർഗീസ്
സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനം; കഴിഞ്ഞ വർഷത്തെ ഫീസ് ഘടന ഇക്കുറിയും തുടർന്നേക്കും
12:43 AM May 24, 2017 | Deepika.com