തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കുന്ന പിണറായി സർക്കാരിനു മുഴുവൻ മാർക്കും കൊടുക്കാൻ ഭരണപക്ഷത്തെ മുരളി പെരുനെല്ലിക്കു സന്തോഷമേയുള്ളു. ഒപ്പം ഒരു ഹാപ്പി ബർത്ത് ഡേ ആശംസിക്കാനും. കുറേക്കൂടി പുതുമുറക്കാരനായ എ.എൻ. ഷംസീറിനു ഗ്രേഡിംഗിലാണു വിശ്വാസം. പിണറായിക്ക് ഫുൾ എ പ്ലസ് ആണു ഷംസീർ നൽകുന്ന ഗ്രേഡ്. മുൻകാലത്ത് കർക്കശ മൂല്യനിർണയം കണ്ടു വളർന്ന കെ. മുരളീധരൻ എത്ര ലിബറലായി മാർക്ക് നൽകിയിട്ടും ഇരുപതു ശതമാനത്തിനപ്പുറം എത്തുന്നില്ല.
ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഭരണപക്ഷം ആവേശത്തോടെ അവതരിപ്പിച്ചപ്പോൾ ഭരണപരാജയം സ്ഥാപിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. ചർച്ചയ്ക്കൊടുവിൽ പ്രസംഗിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകട്ടെ സർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ചർച്ച തുടങ്ങി വച്ച വി.എസ്. അച്യുതാനന്ദൻ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയിൽ പരിതപിക്കുകയായിരുന്നു. ഉറങ്ങാൻ കിടക്കുന്ന കോണ്‍ഗ്രസുകാർ പലരും ഉണരുന്പോൾ ബിജെപിക്കാരാകുന്ന മാജിക് ആണത്രെ ഇപ്പോൾ രാജ്യത്തു നടക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നു ബിജെപിയിൽ പോകുമെന്നു മാത്രമേ വി.എസിന് അറിയേണ്ടതുള്ളു. മാർക്സിസ്റ്റുകാർ സോണിയാഗാന്ധിക്കു സിന്ദാബാദ് വിളിക്കുന്ന കാലം വരുമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയെ തമാശയായി വി.എസ്. കാണുന്നു. ആന്റണി പണ്ടേ തമാശക്കാരനാണത്രെ. കോണ്‍ഗ്രസ് വല്ലാതെ മെലിഞ്ഞുണങ്ങിപ്പോയെന്നു പറഞ്ഞ വി.എസ്. പിന്നീട് ഒരു തമാശ കൂടി പറഞ്ഞു. രാജ്യത്തു ബിജെപിയെയും സംഘപരിവാറിനെയും നേരിടാൻ കമ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും മാത്രമേ കഴിയൂ.
സെൻകുമാറിനെ ഒതുക്കിയതും ജേക്കബ് തോമസിന്റെ പുസ്തകവുമെല്ലാം പറഞ്ഞായിരുന്നു കെ. മുരളീധരന്റെ ആക്രമണം. മുമ്പ് കെഎസ്ആർടിസി പെൻഷൻ ഒരു മാസം മുടങ്ങിയപ്പോൾ എന്തായിരുന്നു ബഹളം. ഇപ്പോൾ മൂന്നു മാസമായി പെൻഷനില്ല. ആർ. ബാലകൃഷ്ണപിള്ളയെ ജയിലിലടയ്ക്കാൻ പോരാടിയ വി.എസ്. അച്യുതാനന്ദനും ജയിലിൽ പോയ പിള്ളയും ഇപ്പോൾ ഒരേ പദവിയിൽ എത്തി. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനു പിന്തുണ നൽകിയതിനെ വിമർശിച്ച മുരളീധരൻ, എൽഡിഎഫ് തൊട്ടാൽ ആരും വിശുദ്ധരാകുമോ എന്നു ഇടതുപക്ഷക്കാരോടും ചോദിച്ചു.
മുരളീധരനു മറുപടി നൽകിയ കെ.എം. മാണി തെല്ലും മയമില്ലാത്ത നിലപാടെടുത്തു. ഡിഐസിയുമായി ഇടതുപക്ഷത്തു പോയ കാലം മുരളീധരൻ ഓർമിച്ചെടുക്കുക. മൂന്നിലവു പഞ്ചായത്തിൽ തങ്ങളെ കോണ്‍ഗ്രസ് കാലുമാറിയതിൽ മനംനൊന്ത പാർട്ടിയുടെ ജില്ലാ പഞ്ചായത്ത് മെംബർമാർ ഒരു തിരിച്ചടി കൊടുത്തതാണത്രെ കോട്ടയത്ത്. അതു നിർഭാഗ്യകരമായിപ്പോയി എന്നാണു തന്റെ അഭിപ്രായമെന്നും മാണി പറഞ്ഞു. ഇതൊന്നും കൊണ്ടു തങ്ങളെ അടിക്കാനൊരുങ്ങേണ്ടെന്നു രമേശ് ചെന്നിത്തലയോടും മാണി പറഞ്ഞു. പിന്നീടു രാഷ്ട്രീയ നിലപാടും വ്യക്തമാക്കി. ഞങ്ങൾ സമദൂരത്തിലാണ്.
ആർ. ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവി കൊടുത്തതിനു ഭരണപക്ഷത്തു നിന്നൊരു ന്യായീകരണം കേട്ടു. തെരഞ്ഞെടുപ്പു കാലത്തേ പിള്ള കൂടെയുണ്ട്. ജനങ്ങളുടെ മാൻഡേറ്റ് ഉള്ളതിനാൽ പിള്ളയ്ക്കു പദവി കൊടുത്തതിൽ തെറ്റൊന്നുമില്ലെന്ന വാദം ഉന്നയിച്ചത് എ.എൻ. ഷംസീറാണ്.
കോണ്‍ഗ്രസുകാർ ബിജെപിയിൽ പോകുമെന്ന വി.എസ്. അച്യുതാനന്ദന്റെ ആക്ഷേപത്തിൽ പി.കെ. ബഷീറിനു കഴമ്പൊന്നും കാണാൻ കഴിയുന്നില്ല. പുതിയൊരു പാർട്ടി ഉണ്ടാകുമ്പോൾ നിലവിലുള്ള പാർട്ടികളിൽ നിന്നല്ലേ അതിലേക്ക് ആളു പോകുകയുള്ളു. ഭരണത്തിന്റെ ആദ്യവർഷം കേരളത്തെ രാഷ്ട്രീയമായി ശുദ്ധീകരിച്ച പിണറായി വിജയൻ രണ്ടാം വർഷം ആത്മീയമായി ശുദ്ധീകരിക്കുമായിരിക്കുമെന്നും ബഷീർ പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ കുറ്റക്കോൽ പഞ്ചായത്തിൽ കോണ്‍ഗ്രസ് ബിജെപിയുമായി ചേർന്ന് സിപിഎം ഭരണസമിതിയെ പുറത്താക്കിയതു ചൂണ്ടിക്കാട്ടി കെ. കുഞ്ഞിരാമൻ കോണ്‍ഗ്രസ് - ബിജെപി ബന്ധം വെളിപ്പെടുത്തി. നേമം ബ്ലോക്കിൽ സിപിഎമ്മുകാർ ബിജെപിയുടെ സഹായത്തോടെ കോണ്‍ഗ്രസ് ഭരണസമിതിയെ പുറത്താക്കിയത് അറിയാമോ എന്നായി കോണ്‍ഗ്രസിലെ എം. വിൻസെന്റ്. മാറനല്ലൂരിലെ കാര്യം കൂടി പറയാമോ എന്നായി സിപിഎമ്മിലെ സി.കെ. ഹരീന്ദ്രൻ. ആരും മോശക്കാരല്ലെന്നു കേട്ടിരുന്നവർക്കു ബോധ്യമായി.
കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തി ഇടതുസർക്കാർ ഒരു വർഷം പാഴാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ അവസാന മൂന്നു മാസത്തെ വിവാദ ഉത്തരവുകൾ പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ഇടതുപക്ഷത്തിന് ഒരു വർഷം കഴിഞ്ഞും എന്തെങ്കിലും ചെയ്യാൻ സാധിച്ചോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. എഴുനൂറു തീരുമാനങ്ങൾ പരിശോധിച്ച് അതിൽ 115 ഫയലുകൾ മന്ത്രിസഭ പരിഗണിച്ച ശേഷം വിജിലൻസിനു വിടാൻ പറഞ്ഞത് ഒരേയൊരു ഫയൽ. അതാകട്ടെ പട്ടികജാതിക്കാർക്കു കോളജ് അനുവദിച്ചതിനൊപ്പം ആനുകൂല്യങ്ങൾ നൽകിയതും. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ ഒരു കോളജ് ആഘോഷമായി ഉദ്ഘാടനം ചെയ്തെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സ്വാശ്രയ ഫീസ് വർധനയെ വിമർശിച്ച ഉമ്മൻ ചാണ്ടി, വിഴിഞ്ഞം കരാർ റദ്ദാക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യവും പരാമർശിച്ചു. വിഴിഞ്ഞം സംബന്ധിച്ച് എന്തു പരിശോധനയും നടത്തിക്കൊള്ളൂ. പക്ഷേ ഈ പദ്ധതി ഇല്ലാതാക്കരുത്. ആരോഗ്യകരമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു എന്ന പിണറായി വിജയന്റെ പ്രസ്താവന കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് ഉറപ്പാണ്. പിണറായി വിജയൻ നുണ പറയില്ലെന്നും ഉറപ്പ്. അപ്പോൾ പിന്നെ പിണറായി നല്ല നല്ല സ്വപ്നങ്ങൾ കണ്ടു തുടങ്ങിയെന്നു വിശ്വസിക്കാനാണ് ഉമ്മൻ ചാണ്ടിക്ക് ഇഷ്ടം. അങ്ങനെയെങ്കിൽ അതൊരു നല്ല മാറ്റമാണെന്ന പക്ഷക്കാരനാണ് ഉമ്മൻ ചാണ്ടി.
ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി മുമ്പൊരു സ്വപ്നമായിരുന്നെങ്കിൽ ഇന്നതു യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്നു വർഷം കൊണ്ട് കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ കിഫ്ബിക്കു കഴിയുമെന്ന കാര്യത്തിൽ ഐസക്കിനു തെല്ലും സംശയമില്ല.
ധനവിനിയോഗ ബിൽ പാസാക്കിയ നിയമസഭ ഇന്നലെ മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബില്ലും പാസാക്കി. കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുന്നതു മൂലം തൊഴിലാളികൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ശൂന്യവേളയിൽ പി.ടി. തോമസ് അടിയന്തരപ്രമേയ നോട്ടീസ് നൽകി. കശുവണ്ടി മേഖലയിൽ ചെയ്ത കാര്യങ്ങളും ചെയ്യാൻ പോകുന്ന കാര്യങ്ങളും വിശദീകരിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിഷയത്തിനു നന്നായി മറുപടി നൽകി. സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നിയമസഭാവലോകനം/ സാബു ജോണ്‍
പിണറായിക്കു മാർക്ക് 20 മുതൽ 100 വരെ
12:31 AM May 24, 2017 | Deepika.com