ചെങ്ങന്നൂർ: അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് അംബാസഡർ കാറിലേക്ക് ഇടിച്ചുകയറി 10 വയസുള്ള വിദ്യാർഥിയും ബന്ധുവായ ഡ്രൈവറും മരിച്ചു. തിരുവല്ല കാവുംഭാഗം പുലിപ്പാറകുന്നത്ത് തോമസ് വർഗീസിന്റെ മകൻ ഇവാൻ തോമസ് വർഗീസ് (10), ഇവാന്റെ അമ്മയുടെ സഹോദരരീ ഭർത്താവ് വിമുക്തഭടനും ഡ്രൈവറുമായ കല്ലൂപ്പാറ മഠത്തുംഭാഗം നോർത്ത് താനത്ത് വീട്ടിൽ സജി മാത്യു (50) എന്നിവരാണ് മരിച്ചത്.
ഇവാനിന്റെ മാതാപിതാക്കളെയും സഹോദരിയെയും ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.05ന് എംസി റോഡിൽ ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ കാരയ്ക്കാട് പാറയ്ക്കൽ പെട്രോൾ പന്പിനു സമീപമാണ് അപകടം . കൊട്ടാരക്കര ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോയ വിതുര ഡിപ്പോയിലെ ബസ് തിരുവല്ലയിൽനിന്നു തിരുവനന്തപുരം എയർ പോർട്ടിലേക്കു പോയ അംബാസഡർ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ചെറിയ വളവുളള ഈ ഭാഗത്ത് ഫാസ്റ്റ്പാസഞ്ചർ ബസ് വലതുവശം ചേർന്ന് അമിതവേഗത്തിലാണ് എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായി തകർന്നു.
ഡ്രൈവർ സീറ്റിന ു പിൻഭാഗത്താണ് തിരുവല്ല സെന്റ് മേരീസ് റെസിഡൻഷൽ സ്കൂളിൽ അഞ്ചാം ക്ലാസിലേക്കു പ്രവേശനം ലഭിച്ച ഇവാൻ ഇരുന്നിരുന്നത്. അവധിക്കു നാട്ടിലെത്തിയ തോമസ് വർഗീസ് തിരികെ കുവൈറ്റിലേക്കു പോകുന്നതിനാണ് കുടുംബസമേതം തിരുവനന്തപുരം എയർ പോർട്ടിലേക്കു യാത്ര തിരിച്ചത്. ഇവാന്റെ മാതാപിതാക്കളായ തോമസ് വർഗീസ് (50), ഷാലു തോമസ് (45), സഹോദരി അലീന അന്നാ തോമസ് (15) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ഇവാന്റെയും സജി മാത്യുവിന്റെയും മൃതദേഹങ്ങൾ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സജി മാത്യുവിന്റെ ഭാര്യ: ഷൈല, മക്കൾ: ഷിജിൻ, ഷിനി.
ബസ് കാറിലേക്ക് ഇടിച്ചുകയറി വിദ്യാർഥിയും ബന്ധുവും മരിച്ചു
12:24 AM May 24, 2017 | Deepika.com