തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തിന്റെ രക്ഷയ്ക്കായി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ കാഷ്യു ബോർഡ് രൂപീകരിക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്കായി കേന്ദ്ര സർക്കാർ കാഷ്യു ബോർഡ് രൂപീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണിതെന്ന് അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായി മന്ത്രി അറിയിച്ചു.
ഇതിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. ചെറുകിട വ്യവസായികൾക്ക് ആവശ്യമായ തോട്ടണ്ടി അടക്കം ഇതുവഴി വാങ്ങി നൽകും. ബോർഡിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കി വരികയാണ്. വ്യവസായികളും ഇതിൽ ഷെയർ എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു വർഷംകൊണ്ടു കായ്ക്കുന്ന കശുമാവ് മംഗലാപുരത്തെ ഐസിആർ വികസിപ്പിച്ചു വരുന്നു. സർക്കാർ പാട്ടത്തിനെടുക്കുന്ന പ്രദേശങ്ങളിൽ ഇത്തരം കശുമാവ് കൃഷി ചെയ്യുന്നത് ആലോചനയിലാണ്. കശുവണ്ടി വ്യവസായത്തിന്റെ അസംസ്കൃത വസ്തുവായ തോട്ടണ്ടിക്കു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളെ മാത്രം ആശ്രയിച്ചു വ്യവസായവുമായി മുന്നോട്ടു പോകാൻ കഴിയില്ല.
പൊതുമേഖലയിലുള്ള കശുവണ്ടി വികസന കോർപറേഷനും കാപ്പക്സിനും ഓണം വരെ ജോലി നൽകാൻ ആവശ്യമായ തോട്ടണ്ടി നിലവിലുണ്ട്. സ്വകാര്യ ഫാക്ടറികൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിഎൽസിയുടെ കശുവണ്ടി ഫാക്ടറികളാണു തുറക്കാനുള്ളത്. ഇവർക്കു സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. തുടർച്ചയായി നാലു ടേണുകളിലായി 200 ദിവസത്തെ ഹാജരുള്ള തൊഴിലാളികൾക്കു മാത്രമാണു ഇഎസ്ഐ ആനുകൂല്യം ലഭിക്കുക. 3650 ദിവസം തൊഴിലെടുക്കുന്നവർക്കാണു പിഎഫിന് അർഹത. ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ നിലപാടു മൂലമാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാതെ തൊഴിലാളികളെ പട്ടിണിയിലാക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്നു അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടി നോട്ടീസ് നൽകിയ പി.ടി. തോമസ് ആരോപിച്ചു.യുഡിഎഫ് സർക്കാരിന്റെ കാലത്തു പ്രതിവർഷം 288 ദിവസം തൊഴിൽ നൽകിയിരുന്ന ഫാക്ടറികൾ ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അടഞ്ഞു കിടക്കുകയാണെന്നു പ്രതിപക്ഷ നോവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഫാക്ടറികൾ അടച്ചിട്ടു തൊഴിലാളികളെ പട്ടിണിയിലാക്കിയ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
ഡോ.എം.കെ. മുനീർ, അനൂപ് ജേക്കബ്, കെ.എം. മാണി എന്നിവരും പ്രസംഗിച്ചു.
കാഷ്യു ബോർഡ് രൂപീകരിക്കുമെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ
12:24 AM May 24, 2017 | Deepika.com