ചാവക്കാട്: ഉത്തരാഖണ്ഡിൽ കാണാതായ ചാവക്കാട് സ്വദേശിയായ യോഗ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മണത്തല അയിനിപ്പുള്ളി കാറ്റുകുറങ്ങൽ ഗിരീഷിന്റെ മകൻ വിശ്വാസിന്റെ (26) മൃതദേഹമാണ് കഴിഞ്ഞദിവസം ഗംഗാനദീതീരത്തു കണ്ടെത്തിയത്. നാട്ടിൽ യോഗാ അധ്യാപകനായിരുന്ന യുവാവ് നാലുമാസം മുമ്പ് യാത്ര പോയതാണ്. തുടർന്ന് ഉത്തരാഖണ്ഡിലെ ശിവപരിവാർ റിസോർട്ടിൽ യോഗാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഏപ്രിൽ 20ന് ഉച്ചയ്ക്കു ഗംഗയിൽ കുളിക്കാൻ പോയ വിശ്വാസ് തിരിച്ചുവന്നില്ലെന്നു റിസോർട്ട് അധികൃതർ അറിയിച്ചതിനെതുടർന്ന് പിതാവും ബന്ധുക്കളും ഉത്തരാഖണ്ഡിൽ പോയിരുന്നു.
റിസോർട്ട് അധികൃതരുടെ നേതൃത്വത്തിലും പിന്നീട് പോലീസിന്റെ നേതൃത്വത്തിലും തെരച്ചിൽ നടത്തി. പോലീസിന്റെ സ്പെഷൽ റസ്ക്യൂ ടീമും തെരച്ചിൽ നടത്തി. ആത്മീയതയിൽ താത്പര്യമുള്ള വിശ്വാസ് സന്യാസിമാരോടൊപ്പം മലകയറിയിരിക്കും എന്നാണ് കരുതിയിരുന്നത്.
കഴിഞ്ഞദിവസം ഗംഗാതീരത്തു രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. തിരിച്ചറിയാൻ കഴിയാത്തവിധം കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒന്ന് ചാവക്കാട് സ്വദേശിയുടേതാണെന്നു സംശയം തോന്നിയ അധികൃതർ വിവരം വീട്ടുകാരെ അറിയിച്ചു. ഉത്തരാഖണ്ഡിൽ എത്തിയ ബന്ധുക്കൾ വിശ്വാസിന്റെ പച്ചകുത്തിയ കൈ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഉത്തരകാശിയിൽതന്നെ സംസ്കാരം നടത്തി. അമ്മ: ഭാരതി. സഹോദരൻ: വിഷ്ണു.
കാണാതായ അധ്യാപകന്റെ മൃതദേഹം ഗംഗാതീരത്ത്
12:09 AM May 24, 2017 | Deepika.com