തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സംവിധാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, മാധ്യമങ്ങളെ സർക്കാരോ മറ്റാരെങ്കിലുമോ നിയന്ത്രിക്കാൻ പുറപ്പെടുന്നത് ആശാസ്യമല്ല. സ്വയം നിയന്ത്രണത്തിനുള്ള സംവിധാനമാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് റെസ്പോണ്സിബിൾ മീഡിയ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാധ്യമങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. എന്നാൽ വിവാദങ്ങൾക്കാണു മാധ്യമങ്ങൾ മുൻതൂക്കം കൊടുക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നു തെറ്റായ കാര്യങ്ങൾ വരുമ്പോൾ വിമർശിക്കാം. എന്നാൽ എല്ലാറ്റിനെയും വിമർശിക്കുക എന്നതാണു തങ്ങളുടെ ബാധ്യതയെന്നു കരുതിയാൽ അതും തെറ്റാണ്.
മാധ്യമങ്ങളുടെ ആധിക്യം അനാവശ്യമായ മത്സരത്തിനു കാരണമാകുന്നുണ്ട്. സ്വീകാര്യത പിടിച്ചുപറ്റാൻ പുതിയ ശ്രമങ്ങളും മാർഗങ്ങളും അവർ അവലംബിക്കുന്നു. സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ചു പ്രതികരിക്കാനും അതു ജനങ്ങളിലെത്തിക്കാനും മാധ്യമങ്ങൾക്കു സാധിക്കണം. അതിലൂടെ മാധ്യമങ്ങൾ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റണം.
സാമൂഹ്യ പ്രതിബദ്ധതയോടെ സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനു മാധ്യമങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
മാധ്യമപ്രവർത്തനത്തിന് ദർശനവും പ്രത്യയശാസ്ത്രവും ആവശ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. സത്യമായിരിക്കണം മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രം. എന്നാൽ, മൂലധനത്തിന്റെ സ്വാധീനത്താൽ സത്യം ചിലപ്പോഴെങ്കിലും തമസ്കരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ ശക്തി മുഖ്യധാരാ മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. പൊതുതാത്പര്യത്തിൽനിന്നു മാധ്യമങ്ങൾ വ്യതിചലിച്ചാൽ ജനങ്ങൾ നേരിട്ടു പൊതുതാത്പര്യങ്ങൾ ഏറ്റെടുക്കുന്ന നിലവരും. സമൂഹമാധ്യമങ്ങൾ കാര്യങ്ങൾ ഏറ്റെടുക്കുന്നത് അപകടകരമായ സ്ഥിതി സൃഷ്ടിക്കും.
മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാകണം. മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി രാഷ്ട്രമല്ല, മറിച്ച് വിപണി ആണ്. ഭീഷണിയുടെ തന്ത്രം ഉപയോഗിച്ച് രാജ്യത്തെ മാധ്യമങ്ങളെ വരുതിയിലാക്കുന്ന രീതിയാണു കേന്ദ്രത്തിലെ ബിജെപി സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ താരതമ്യേന സ്വതന്ത്രമായി നിൽക്കാൻ ഇപ്പോഴും സാധിക്കുന്നുണ്ടെന്നും ശശികുമാർ പറഞ്ഞു.
ലോകത്തുതന്നെ ഏറ്റവും മാധ്യമ സാന്ദ്രതയേറിയ കേരളത്തിലെ മാധ്യമങ്ങൾക്ക് അക്കാരണം കൊണ്ടു തന്നെ ഉത്തരവാദിത്വമേറുകയാണെന്നു ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യത്തിൽനിന്നു മാത്രമേ ഉത്തരവാദിത്തമുണ്ടാകുകയുള്ളൂ. കേരളത്തിൽ കോടതി റിപ്പോർട്ടിംഗിൽ നിലനിൽക്കുന്ന വിലക്ക് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ദേശാഭിമാനി ചീഫ് എഡിറ്റർ എം.വി. ഗോവിന്ദൻ, മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കേരള കൗമുദി മാനേജിംഗ് എഡിറ്റർ ദീപു രവി, കെ.പി. മോഹനൻ (ജയ്ഹിന്ദ് ടിവി), സി. ഗൗരീദാസൻ നായർ (ദ ഹിന്ദു), ഉണ്ണി ബാലകൃഷ്ണൻ ( മാതൃഭൂമി ന്യൂസ്), രാജാജി മാത്യു തോമസ് (ജനയുഗം) തുടങ്ങിയവർ പങ്കെടുത്തു. ഐ ആൻഡ് പിആർഡി ഡയറക്ടർ ഡോ. കെ. അമ്പാടി സ്വാഗതവും അഡീഷണൽ ഡയറക്ടർ പി. വിനോദ് നന്ദിയും പറഞ്ഞു.
മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സംവിധാനം വേണം: മുഖ്യമന്ത്രി
01:00 AM May 23, 2017 | Deepika.com