വിഴിഞ്ഞം: വിഴിഞ്ഞം പുല്ലുവിളയിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; ഒരാളെ കടിച്ചുകൊന്നു. മത്സ്യത്തൊഴിലാളിയായ പുല്ലുവിള കൊച്ചുപള്ളി പള്ളി കെട്ടിയ പുരയിടത്തിൽ ജോസ്ക്ലിൻ (48) ആണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ച ത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ചൂടുമൂലം കടപ്പുറത്ത് ഉറങ്ങാൻ പോയതായിരുന്നു ജോസ് ക്ലിൻ.
ഇതേ കടൽത്തീരത്ത് ശിലുവമ്മ എന്ന വീട്ടമ്മയെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന് ഒരു വർഷം തികയുന്നതിന് മുമ്പാണ് രണ്ടാമത്തെ മരണം. ശിലുവമ്മയുടെ വീടിനു നൂറു മീറ്റർ മാത്രം മാറിയാണു ജോസ് ക്ലിനിന്റെ വീട്. കരമടിത്തൊഴിലാളിയായ ജോസ്ക്ലിൻ കുടുംബവീട്ടിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം രാത്രി ഒമ്പതോടെയാണ് കടപ്പുറത്ത് ഉറങ്ങാൻ പോയത്. തീരത്തെത്തിയ ഇയാളെ പിന്നിൽ നിന്നെത്തിയ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആക്രമിച്ച് കീഴ്പ്പെടുത്തിയ നായ്ക്കൂട്ടം ജോസ് ക്ലിനിന്റെ ഇരു കൈകളും ഇടതു ചെവിയും വയറും മുഖവും കടിച്ചു തിന്നു.
കൊടുംചൂടിൽ നിന്നു രക്ഷ നേടാൻ മത്സ്യത്തൊഴിലാളികൾ കുടുംബസമേതം രാത്രി വൈകിയും കടപ്പുറത്തു ചെലവഴിക്കുകയാണ് പതിവ്. ഇന്നലെ കാറും കോളും നിറഞ്ഞ് അന്തരീക്ഷം തണുത്തിരുന്നതിനാൽ ഏറെപ്പേരും വീടുകളിൽ തങ്ങി .
അതുകൊണ്ടു തന്നെ നായകളുടെ ആക്രമണവും രക്ഷയ്ക്കായുള്ള നിലവിളിയും ആരുമറിഞ്ഞില്ല. നായ്ക്കൾ പരക്കം പായുന്നതു ശ്രദ്ധയിൽപ്പെട്ട ബന്ധു പത്രോസ് കടൽത്തീരത്തേക്ക് എത്തിയപ്പോഴേക്കും ജോസ് ക്ലിൻ മൃതപ്രായനായിരുന്നു. നാട്ടുകാരെ വിളിച്ചുകൂട്ടി ജോസ് ക്ലിനിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ ജനം രോഷാകുലരായി തെരുവിലിറങ്ങി, കടകളടപ്പിച്ചു പുല്ലുവിളയിൽ ഹർത്താലാചരിച്ചു. ജനങ്ങൾ റോഡ് ഉപരോധിച്ചതോടെ കാഞ്ഞിരംകുളം, പൂവാർ, വിഴിഞ്ഞം മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ജനക്കൂട്ടം കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ കോലം കത്തിച്ചും പ്രതിഷേധമറിയിച്ചു.
ദിവസങ്ങൾക്കു മുമ്പ് പുല്ലുവിള സ്വദേശികളായ ജോർജ്, സിൽവി, ജോസ് മെന്റ എന്നിവരെയും തെരുവ്നായ്ക്കൂട്ടം ആക്രമിച്ചിരുന്നു. പരിക്കേറ്റ ഇവർ ചികിത്സയിലാണ്.
പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച ജോസ് ക്ലിനിന്റെ മൃതദേഹം പുല്ലുവിള ജംഗ്ഷനിൽ തയാറാക്കിയ പന്തലിൽ പൊതുദർശനത്തിനു വച്ചു. തുടർന്നു നടന്ന പ്രതിഷേധക്കൂട്ടായ്മയെ തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അഭിസംബോധന ചെയ്തു.
ജസീന്തയാണു മരിച്ച ജോസ് ക്ലിനിന്റെ ഭാര്യ. മക്കൾ: ഷൈനി, പത്രോസ്, ഷാലു.
എം.വിൻസെന്റ് എംഎൽഎ സ്ഥലം സന്ദർശിച്ചു.
പുല്ലുവിളയിൽ വീണ്ടും തെരുവുനായ്ക്കൾ ഒരാളെ കടിച്ചുകൊന്നു
01:00 AM May 23, 2017 | Deepika.com