തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ സന്പൂർണ പരാജയമെന്നു പ്രതിപക്ഷം. എച്ച്1 എൻ1 പനി ഉൾപ്പെടെയുള്ളവ പടർന്നുപിടിച്ച് സംസ്ഥാനത്ത് നിരവധി ആളുകൾ മരണപ്പെട്ടപ്പോഴും സംസ്ഥാന സർക്കാരിന് വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എച്ച്1 എൻ1 പനി പടർന്ന് 40 ആളുകൾ മരിച്ച പശ്ചാത്തലത്തിൽ സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് സഭയിൽനിന്ന് ഇറങ്ങിപ്പോകുന്നതിനു മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണു ചെന്നിത്തല സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
പനി രൂക്ഷമായി ബാധിച്ചിരിക്കുന്നത് തിരുവനന്തപുരത്താണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കിയ വി.എസ്. ശിവകുമാർ പറഞ്ഞു. ഒരാഴ്ചയായി അനന്തപുരി മരണപുരിയായി മാറിയിരിക്കുന്നു. പനിക്കിടക്ക മരണക്കിടക്കയായി മാറുകയാണ്. നാലു മാസത്തിനുളളിൽ 40 പേരാണ് എച്ച്1 എൻ1 പനി മൂലം മരണമടഞ്ഞത്. ഈ മാസം 20 വരെ 172 പേർക്ക് പനി പിടിപെട്ടതിൽ 14 പേരാണ് മരണത്തിന് കീഴ്പ്പെട്ടത്. ഈ വർഷം ഇതുവരെ 805000 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്.
മഴക്കാല പൂർവ ശുചീകരണം ഉൾപ്പെടെയുള്ളവ പാളിയതാണ് തലസ്ഥാനത്ത് ഇത്രയധികം സാംക്രമിക രോഗങ്ങൾ പടരാൻ കാരണം. മാലിന്യ സംസ്കരണത്തിന്റെ പേരിൽ ആരോഗ്യ വകുപ്പും കോർപറേഷനും പരസ്പരം പഴിചാരുകയാണ്. ആരോഗ്യ വകുപ്പ് ഇപ്പോൾ വെന്റിലേറ്ററിലാണ്. സെക്രട്ടേറിയറ്റിന്റെ മൂക്കിനു കീഴിലുള്ള ജനറൽ ഹോസ്പിറ്റൽ മാലിന്യക്കൂന്പാരമായി. ഇവിടെ മദ്യക്കുപ്പികളുടെ ശേഖരമാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിക്കു കാണാനായത്. സർക്കാർ ആശുപത്രികളിൽ ആവശ്യമായ ചികിത്സ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ജനുവരിയിൽ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങളിൽ വൻ പാളിച്ചയാണു സംഭവിച്ചത്. സർക്കാരിന്റെ നിസംഗതകൊണ്ടാണ് പനി ബാധിതരായി 72 പേർ മരണമടഞ്ഞത്. ഇവർക്ക് രണ്ടു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കാൻ സർക്കാർ തയാറാകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ മൂലമാണ് വലിയ തോതിൽ വിനാശം സൃഷ്ടിക്കാൻ സാധ്യതയുണ്ടായിരുന്ന എച്ച് 1 എൻ 1 പനി നിയന്ത്രണവിധേയമാക്കാൻ സാധിച്ചതെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. . ആരോഗ്യ മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ കൊച്ചാക്കി കാട്ടേണ്ട കാര്യമൊന്നുമില്ല. അല്പസ്വല്പമൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിൽ റാപ്പിഡ് റെസ്പോണ്സ് ടീം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പ് ഉണർന്നു പ്രവർത്തിക്കാത്തതാണ് ഇപ്പോൾ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നെതന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പകർച്ചപ്പനി പ്രതിരോധിക്കുന്നതിൽ സർക്കാർ പരാജയമെന്നു പ്രതിപക്ഷം
01:00 AM May 23, 2017 | Deepika.com