തിരുവനന്തപുരം: വേനലിൽ വരണ്ട സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവറിയിച്ച് പരക്കെ മഴ പെയ്തു. തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിൽ അതിശക്തമല്ലെങ്കിലും പരക്കെ മഴ പെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മഴ പെയ്തിറങ്ങി.
മൂടിക്കെട്ടിയ ആകാശവും ഇടിമുഴക്കവുമൊക്കെയായി കാലവർഷ പ്രതീതി തന്നെയാണ് ഇന്നലെ രാവിലെ പെയ്ത മഴ സൃഷ്ടിച്ചത്. എന്നാൽ, കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് കാലവർഷം എത്താൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. സാധാരണയിൽ നിന്നു വ്യത്യസ്തമായി ഇക്കുറി കാലവർഷം മേയ് 30 നു തന്നെ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. കാലവർഷ സൂചനകൾ ശക്തമായിരിക്കുന്നതിനാൽ ഈ ആഴ്ച തന്നെ കാലവർഷം എത്തിച്ചേരുമെന്നാണു പുതിയ പ്രവചനം.
ആൻഡമാൻ നിക്കോബാർ തീരത്തെത്തിയ കാലവർഷക്കാറ്റിന്റെ പ്രഭാവത്താൽ അതിശക്തമായ മഴയാണു പ്രദേശത്തു ലഭിക്കുന്നത്. കേരള തീരത്തോടടുക്കുന്ന കാറ്റിന് ശക്തിയാർജിച്ചു കഴിഞ്ഞു. ഇതിന്റെ പ്രഭാവത്താലാണ് തെക്കൻ കേരളത്തിൽ ഇന്നലെ പരക്കെ മഴ ലഭിച്ചത്.
തിരുവനന്തപുരം സിറ്റി, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവി ടങ്ങളിൽ ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണി ക്കൂറിൽ നേരിയ തോതിൽ മഴ ലഭിച്ചു. കൊല്ലം പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ഒരു മില്ലിമീറ്റർ മുതൽ 17 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും നേരിയതോതിൽ മഴ ലഭിച്ചു. വെള്ളിയാഴ്ച രാവിലെ വരെ ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാലവർഷത്തിന്റെ വരവറിയിച്ച് തെക്കൻകേരളത്തിൽ പരക്കെ മഴ
01:00 AM May 23, 2017 | Deepika.com