പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊടിമരത്തിനുള്ള തേക്കുതടി സന്നിധാനത്തെത്തിച്ചു. ഇന്നലെ രാവിലെ പന്പയിൽ ഗണപതിഹോമത്തിനുശേഷം പത്തോടെയാണു ഭക്തർ തോളിലേറ്റി തേക്കുതടി സന്നിധാനത്തേക്കു കൊണ്ടുപോയത്. കോന്നി വനമേഖലയിൽനിന്നു വെട്ടിയെടുത്ത തേക്കുതടി പന്പയിൽ എണ്ണത്തോണിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
എണ്ണ ത്തോണിയിൽനിന്നു എടുത്ത് പന്പയിൽ സൂക്ഷിച്ചിരുന്ന തേക്ക് തടിയിൽ പന്പാ മേൽശാന്തിമാരായ പരമേശ്വരൻനന്പൂതിരിയും അനിൽ കുമാറും ചേർന്ന് പ്രത്യേക പൂജകൾ നടത്തി. തുടന്ന് വ്രതനിഷ്ഠയോടെ എത്തിയ ഭക്തർ തണ്ടിൽ കെട്ടിയ തേക്കുതടി തോളിലേറ്റി ക്ഷേത്രത്തിനു വലംവച്ച് ശരണഘോഷത്തോടെ സന്നിധാനത്തേക്കു പുറപ്പെട്ടു. വഞ്ചിപ്പാട്ടും കുത്തിയോട്ടപ്പാട്ടും മംഗളവാദ്യങ്ങളും അകന്പടിസേവിച്ചായിരുന്നു യാത്ര. ഉച്ചകഴിഞ്ഞ് രണ്ടോടെ യാത്ര സന്നിധാനത്തെത്തി.18 ഇടങ്ങളിൽ വ്യത്യസ്ത സംഘങ്ങളായിനിന്നാണ് കൊടിമരത്തടി സന്നിധാനത്ത് എത്തിച്ചത്. തേക്കുതടി കൈമാറുന്നതിനിടയിൽ നിലംതൊടാതെ വയ്ക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സ്റ്റാൻഡും കരുതിയിരുന്നു. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള യാത്ര പതിനെട്ടാംപടിക്കു താഴെ എത്തി വടക്കേ നടവഴിയാണു സന്നിധാനത്തിലെത്തിയത്. ശ്രീകോവിലിനു വലത്തുവച്ച ശേഷം കൊടിമരത്തിന്റെ ആധാരശിലയ്ക്കു സമീപം വടക്ക് ഭാഗത്ത് നിലം തൊടാതെ കിഴക്ക് പടിഞ്ഞാറായി സൂക്ഷിച്ചു.
തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം കെ.രാഘവൻ തുടങ്ങിയവർ എത്തിയിരുന്നു. കൊടിമര നിർമാണ ചുമതലയുള്ള അഭിഭാഷക കമ്മീഷൻ എ.എസ്.പി. കുറുപ്പ്, സ്പെഷൽ ഓഫീസർ അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജൂണ് 25നാണ് ശബരിമലയിലെ പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠ.
ശബരിമല കൊടിമരത്തിനുള്ള തേക്കുതടി സന്നിധാനത്ത്
12:39 AM May 23, 2017 | Deepika.com