തലശേരി: പിണറായിയിലെ ആർഎസ്എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വന്തം നിലയിൽ തിരിച്ചടിക്കാൻ രാഷ്ട്രീയ ക്രിമിനൽസംഘം തീരുമാനിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു. തിരിച്ചടിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക സാഹചര്യത്തെ നേരിടുന്നതിനായി 25 ലക്ഷം രൂപ സ്വരൂപിക്കാനും സംഘം നീക്കം നടത്തിയിരുന്നു. ഹവാല പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണു പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ബിജെപി-സിപിഎം നേതൃത്വങ്ങൾ ഉഭയകക്ഷി ചർച്ച പ്രകാരമെടുത്ത തീരുമാന പ്രകാരം സമാധാനം നിലനിർത്താനായി തിരിച്ചടികൾ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തംനിലയ്ക്കു തിരിച്ചടിക്കാനാണ് ക്രിമിനൽസംഘങ്ങൾ ആലോചിച്ചത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് പോലീസ് ആഭ്യന്തര വകുപ്പിനു സമർപ്പിക്കുമെന്നാണു സൂചന.
കർണാടകയിൽനിന്ന് ഒരുകോടി രൂപയുടെ ഹവാലപണം തട്ടിയെടുത്തു വീതം വയ്ക്കുകയും പണം ഏല്പിച്ചയാളുടെ സ്വത്തും വാഹനവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ കൂടി ധർമടം പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകരായ ശ്രീജിത്ത്, ഷിജിൻ, ലിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ ശരത്തിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശാന്തിക്കാരനായ ഇരിട്ടി പുതിയേടത്ത് വിഷ്ണുപ്രസാദിനെ (28) ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ. ശ്രീമംഗലത്തു നിന്നു തട്ടിയെടുത്ത 88 ലക്ഷം രൂപയും വിഹിതമായി ലഭിച്ച എട്ടുലക്ഷം രൂപയും ശരത്ത് ഉൾപ്പെടെയുള്ള ക്രിമിനൽസംഘം വിഷ്ണുപ്രസാദിനു നൽകിയിരുന്നു. നോട്ട് നിരോധന സമയത്താണ് ഈ തുക കൈമാറിയത്. പ്രതിഫലമായി മാസം തോറും 19,000 രൂപ ഈ സംഘത്തിനു നൽകി. പിന്നീട് പണം തിരിച്ചുനൽകാത്തതിനെ തുടർന്നു വിഷ്ണുപ്രസാദിന്റെ ബന്ധുവായ ജലജയുടെ 12 സെന്റ് സ്ഥലം സംഘം കൈക്കലാക്കി.
ധർമടത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഉൾപ്പെട്ട ഈ സംഘം ശരത്ത് വഴി വിഷ്ണുപ്രസാദിന്റെ ബൊലേറോ കാർ കൂടി തട്ടിയെടുത്തതോടെയാണു രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ നടത്തുന്ന കൊള്ളകളെക്കുറിച്ചു പോലീസിനു വിവരം ലഭിക്കുന്നത്. ധർമടം ബ്രണ്ണൻ കോളജിനു സമീപത്തെ ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൊലേറോ കാറിന്റെ ആർസി ഉടമയായ വിഷ്ണുപ്രസാദിനെ പോലീസ് കണ്ടെത്തിയതോടെയാണു ഹവാല പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ചു പോലീസിനു വിവരം ലഭിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ക്രിമിനൽ സംഘങ്ങൾ ആറുമാസത്തിനുള്ളിൽ അഞ്ചുകോടി രൂപ കൊള്ളയടിച്ചതായി നേരത്തേ വിവരം ലഭിച്ചിരുന്നു.
അഞ്ചു സിപിഎം പ്രവർത്തകർക്കു പരിക്ക്
തലശേരി: ധർമടം മേലൂരിലും ചക്കരക്കൽ പാളയത്തും ബാവോട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷങ്ങളിൽ അഞ്ചു സിപിഎം പ്രവർത്തകർക്കു പരിക്കേറ്റു. ധർമടം മേലൂരിലുണ്ടായ സംഘർഷത്തിൽ ചിറക്കുനി കൈരളി വായനശാലയ്ക്കു സമീപം താമസിക്കുന്ന അഭീഷിനെ (33) പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ താടിയെല്ലും മൂക്കിന്റെ പാലവും തകർന്നതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ്ക്കു വിധേയമാക്കി. മേലൂർ കെ.ടി പീടികയ്ക്കു സമീപം കഴിഞ്ഞദിവസം അർധരാത്രിയിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ എട്ടോളം ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അഭീഷിനെ ആക്രമിച്ചതെന്നു സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ അഭീഷിനെ അക്രമിസംഘം റോഡിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ചക്കരക്കൽ പാളയത്തും ബാവോട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ നാലു സിപിഎം പ്രവർത്തകർക്കു പരിക്കേറ്റു. ഷൈജു, ദിവീഷ്, ഷിജു, ശ്രീരാഗ് എന്നിവരെ പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഇവരെ ഒരു സംഘം ഇരുമ്പുവടികൊണ്ടും ഹെൽമറ്റ് കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. സംഘർഷങ്ങൾക്കു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരോപിച്ചു.
രമിത്ത് വധം: തിരിച്ചടിക്കാൻ ക്രിമിനൽസംഘം ശ്രമിച്ചു
12:15 AM May 23, 2017 | Deepika.com