കോതമംഗലം: കോടതി മുറിയിൽ മജിസ്ട്രേറ്റിനും പോലീസിനും മുന്നിൽവച്ച് പ്രതി വനിതാ ഡോക്ടറുടെ കരണത്തടിച്ചു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന തൃക്കാരിയൂർ ചിറളാട് കക്കാട്ടുകുഴി രാജു (60) ആണ് ഡോക്ടറെ അടിച്ചത്.
രണ്ടാഴ്ച മുമ്പ് ഇയാളെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പോലീസിന്റെ കണ്മുന്നിൽ മറ്റൊരു ഡോക്ടറുടെയും കരണത്ത് അടിച്ചിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടുന്നതിനായി കോടതിയിൽ എത്തിച്ചപ്പോഴാണു താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ഐസക്കിനെ അടിച്ചത്. ബഹളം കൂട്ടിയ പ്രതിയെ പിന്നീട് കൂടുതൽ പോലീസെത്തി സ്റ്റേഷനിൽ എത്തിച്ചു. മാനസികരോഗിയാണെന്ന് വരുത്തിതീർക്കാനാണ് പ്രതി ഈ വിക്രിയകളെല്ലാം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ഡോക്ടർമാരെ കണ്ടാൽ തല്ലുന്ന പ്രതി ഇപ്പോൾ ഡോക്ടർമാരെപ്പോലെ പോലീസിനും തലവേദനയായിരിക്കുകയാണ്. ആദ്യം കഞ്ചാവ് കേസിൽ ജയിലിലായ രാജുവിന്റെ റിമാൻഡ് കാലാവധി നീട്ടാൻ കഴിഞ്ഞ എട്ടിന് കോടതിയിലെത്തിച്ചപ്പോൾ ബഹളം കൂട്ടിയിരുന്നു. കോടതിയിൽ നിന്നു വൈദ്യപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചോഴാണ് അന്ന് ഡോ. അനൂപ് ബാബുവിന്റെ കരണത്തടിച്ചത്.
വനിതാ ഡോക്ടർ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നൽകാൻ കോടതിയിൽ എത്തിയതായിരുന്നു ഇന്നലത്തെ ആക്രമണം. പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന പ്രതി അകാരണമായി യാതൊരു പ്രകോപനവുമില്ലാതെയാണ് വനിതാ ഡോക്ടറുടെ കരണത്തടിച്ചത്. അടിയേറ്റ് ഡോക്ടറുടെ ഇടതു ചെവിയിലെ കമ്മൽ തെറിച്ചു പോയി. ഇടതു ചെവിക്കും കർണപടത്തിനും പരിക്കുണ്ട്.
ഡോക്ടറുടെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കോടതി മുറിയിൽ പ്രതി വനിതാ ഡോക്ടറുടെ കരണത്തടിച്ചു
12:12 AM May 23, 2017 | Deepika.com