ടെഹ്റാൻ: ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ഇറാൻ മുന്നോട്ടുപോകുമെന്നു പ്രസിഡന്റ് ഹസൻ റുഹാനി. ഇറാൻ ശക്തിയാർജിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മിസൈൽ പരീക്ഷണം ആവശ്യമാണെന്നു തോന്നിയാൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ അനുമതിക്കു കാത്തുനിൽക്കാതെ പരീക്ഷണം നടത്തുകതന്നെ ചെയ്യുമെന്നു രണ്ടാംവട്ടവും അധികാരത്തിലെത്തിയ റുഹാനി പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങളുടെ മിസൈലുകൾക്ക് ആക്രമണലക്ഷ്യമില്ലെന്നും സ്വയം പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ നിലകൊള്ളുന്നതു ജനാധിപത്യത്തിനു വേണ്ടിയാണെന്നു പറഞ്ഞ റുഹാനി സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്താൻ സൗദി ഭരണകൂടം തയാറാവാണമെന്നും നിർദേശിച്ചു. ഇറാനെ ഒറ്റപ്പെടുത്തി പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാമെന്നതു വ്യാമോഹമാണെന്നും റുഹാനി പറഞ്ഞു.
ഇതേസമയം, പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിൽ തങ്ങളുടെ ആയുധങ്ങൾ വിൽക്കുന്നതിനായി ട്രംപ് ഭരണകൂടം ഇറാൻവിരുദ്ധവികാരം ഇളക്കിവിടുകയാണെന്നു ഇറാൻ വിദേശകാര്യ വക്താവ് ബഹ്റാം ഖാസെമി ആരോപിച്ചു.
സൗദി പര്യടനവേളയിൽ 25ലക്ഷം കോടിരൂപയുടെ വാണിജ്യ, പ്രതിരോധ കരാറുകളിൽ ട്രംപ് ഒപ്പുവച്ച സാഹചര്യത്തിലാണ് ഖാസെമിയുടെ പ്രതികരണം.
മിസൈൽ പരീക്ഷണത്തിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്നു റുഹാനി
11:53 PM May 22, 2017 | Deepika.com