തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയിൽ 26.26 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയതിനു സ്ഥിരം അധ്യാപകർക്ക് അനർഹമായ വേതനം നൽകിയതിലൂടെ 13.97 കോടിയുടെ ബാധ്യത സർവകലാശാലയ് ക്കുണ്ടായതായി 2016 മാർച്ചിൽ അവസാനിച്ച വർഷത്തെ റിപ്പോർട്ടിൽ പറയുന്നു.
നിർത്തലാക്കിയ തസ്തികകളിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ചു സ്ഥാനക്കയറ്റം നടത്തിയതിലൂടെ 13.36 ലക്ഷത്തിന്റെ അധിക ബാധ്യതയും ഉണ്ടായി. സർവീസിൽ പ്രവേശിച്ച തീയതി മുതൽ ഇപിഎഫ് പദ്ധതിയിലേക്ക് ഉദ്യോഗസ്ഥരെ ചേർക്കുന്നതിൽ സർവകലാശാലക്കുണ്ടായ പരാജയം 2.20 കോടിയുടെയും പലിശ, നഷ്ടം എന്നീ ഇനങ്ങളിൽ 3.78 കോടിയുടെയും ബാധ്യതയുണ്ടാക്കിയതായും സിഎജി റിപ്പോർട്ടിൽ പറയുന്നു.
സിൻഡിക്കറ്റ് തീരുമാനം നടപ്പാക്കുന്നതിലെ പരാജയവും കരാർ വ്യവസ്ഥകളിൽ ഇളവു വരുത്തിയതും യുജിസി, സർക്കാർ ധനസഹായം നേടിയെടുക്കുന്നതിൽ സർവകലാശാല പരാജയപ്പെട്ടതും 3.98 കോടിയുടെ നഷ്ടമുണ്ടാക്കി. സംസ്ഥാന സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി സർവകലാശാല ജീവനക്കാർക്ക് അനർഹമായി വീട്ടുവാടക അലവൻസ് നൽകിയതിൽ 2.20 കോടിയുടെ നഷ്ടവുമുണ്ടായി. സർവകലാശാലയിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം ഇല്ലാതിരുന്നതു നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾക്കു കാരണമായതായും സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നു.
യുജിസി നിർദേശിച്ച പ്രകാരം ഒരു ഏകീകൃത പാഠ്യപദ്ധതി തയാറാക്കുന്നതിൽ സർവകലാശാല പരാജയപ്പെട്ടു. ഒരു മുഴുവൻ സമയ ഡയറക്ടറെ നിയമിക്കാത്തതു കാരണം യുജിസി വിഭാവനം ചെയ്ത കോളജ് ഡവലപ്മെന്റ് കൗണ്‍സിൽ ഫലപ്രദമായില്ല.
പരീക്ഷാഫലവും പുനഃപരിശോധനാഫലവും പ്രഖ്യാപിക്കുന്നതിന് ഒന്നു മുതൽ ഒമ്പതു വരെ മാസം കാലതാമസമുണ്ടായി. അപേക്ഷ ലഭിച്ച് ആറു മാസത്തിനു ശേഷമാണ് 59 ശതമാനം ബിരുദസാക്ഷ്യപത്രങ്ങളും നൽകാനായത്.
റിസർച്ച് ഗൈഡുകളായി സർവകലാശാല തെരഞ്ഞെടുത്ത 197 അധ്യാപകർക്കു യുജിസി യോഗ്യത ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എംജി സർവകലാശാലയിൽ ക്രമക്കേടെന്നു സിഎജി
11:22 PM May 22, 2017 | Deepika.com