തിരുവനന്തപുരം: വിവിധ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും 128 തസ്തികകളിലായി നികത്തേണ്ടിയിരുന്ന 452 ഒഴിവുകളിലേയ്ക്കു കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. വിശേഷാൽ ചട്ടങ്ങളുടെ രൂപീകരണത്തിലും ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലും വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും കാലതാമസമുണ്ടാകുന്നു. ഭിന്നശേഷിക്കാർക്കു നിയമനം നിഷേധിച്ചതും കൂടാതെ സർക്കാരിന് ഉപദേശം നൽകുന്നതിൽ ന്യൂനതകളുണ്ടെന്നും സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ട്.
വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിൽ പിഎസ്സിയുടെ ഭാഗത്ത് നിന്ന് 11 മാസം മുതൽ ആറു വർഷം വരെ കാലതാമസമുണ്ടായി. കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ച നിയമന മാനദണ്ഡങ്ങളിൽ കമ്മീഷൻ മാറ്റം വരുത്തിയതുമൂലം അവർക്കു നിയമനം നിഷേധിക്കപ്പെട്ടു. ഇത് 1995-ലെ ഭിന്നശേഷി നിയമത്തിന്റെ ലംഘനമാണ്. വിവിധ സർവീസുകളിലേക്ക് 2010 മുതൽ 2015 വരെയുള്ള പൂർത്തീകരിക്കാത്ത നിയമനങ്ങളുടെ കണക്കെടുത്താൽ ഒരു വർഷം 17 മുതൽ 28 ശതമാനം വരെ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കാനായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
നിയമനം ലഭിച്ചവർ ജോലിയിൽ ചേരാത്തതുമൂലമുണ്ടായ (എൻജെഡി) ഒഴിവുകളെ പുതിയ ഒഴിവുകളായി കണക്കാക്കാൻ തീരുമാനിച്ചതിലൂടെ 11 ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കാണു നിയമനം ലഭിക്കാതെ പോയത്. ഇതിനു പുറമെ വിവിധ സമുദായങ്ങൾക്കു സംവരണ നഷ്ടമുണ്ടാകുകയും ചെയ്തു.
40 ശതമാനമോ അതിലധികമോ കാഴ്ച പരിമിതരായവർക്ക് അവർ ആവശ്യപ്പെടുന്ന പക്ഷം പരീക്ഷയ്ക്കു സഹായിയുടെ സൗകര്യം അനുവദിക്കണമെന്നിരിക്കെ 75 ശതമാനത്തിനു പുറത്തുള്ളവർക്കു മാത്രമാണു പിഎസ് സി ഈ സൗകര്യം അനുവദിച്ചത്. റൊട്ടേഷൻ പ്രക്രിയ കംപ്യൂട്ടർവൽക്കരിക്കുന്നതിലും കാലതാമസമുണ്ടാതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
പിഎസ്സിക്കും സിഎജിയുടെ റിപ്പോർട്ടിൽ വിമർശനം
11:22 PM May 22, 2017 | Deepika.com