കട്ടപ്പന: തേക്കടിയിലേക്ക് ഉല്ലാസയാത്രയ്ക്കു പുറ പ്പെട്ട എടപ്പാൾ സ്വദേശികളായ എൻജിനിയറിംഗ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഏലത്തോട്ടത്തിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. മൂന്നാർ - തേക്കടി റൂട്ടിൽ കുമളിയിൽനിന്ന് 15 കിലോമീറ്റർ അകലെ പുറ്റടി ശംഖുരുണ്ടാൻപാറയിൽ രാവിലെ ഏഴോടെയാണ് അപകടം.
എടപ്പാൾ തുയ്യം വലിയപാലത്തിന് സമീപം താമസിക്കുന്ന പാലയ്ക്കൽ കഞ്ഞുമുഹമ്മദിന്റെ മകൻ ജിസ്നി(24) ആണ് മരിച്ചത്. എടപ്പാൾ പാലയ്ക്കൽ റംഷാദ് (22), വലിയപീടികയിൽ റിയാസ് (23), പറവിങ്കൽ അൻസാർ (23), പെരുന്പ്രാപ്പ് തൈവളപ്പിൽ റാഫി (23) എന്നിവർക്കാണു പരിക്കേറ്റത്. ഇവരിൽ റംഷാദിന്റെയും റാഫിയുടെയും നില ഗുരുതരമാണ്.
വിവിധ കോളജുകളിൽ പഠിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണു യാത്രാസംഘത്തിലുണ്ടായിരുന്നത്. എടപ്പാളിൽനിന്നു ശനിയാഴ്ച രാത്രി 11.30 നാണ് സംഘം തേക്കടിക്കു പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ 5.30 ഓടെ പൈനാവിൽ എത്തിയ സംഘം പള്ളിയിൽ നിസ്കരിച്ചശേഷമാണ് യാത്ര തുടർന്നത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് 50 അടിയോളം താഴ്ചയിലുള്ള ഏലത്തോട്ടത്തിലേക്കു മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു പോലീസ് അറിയിച്ചു.
ജിസ്നിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി നാട്ടിലേക്കു കൊണ്ടുപോയി. മാതാവ്: അഫ്സത്ത്. സഹോദരങ്ങൾ: അയാസ്, ബിൻഷില.
ഉല്ലാസയാത്രയ്ക്കിടെ കാർ മറിഞ്ഞ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
01:42 AM May 22, 2017 | Deepika.com