തിരുവനന്തപുരം: യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഗംഗേശാനന്ദ തീർഥയെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചത്. ഇതേത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്വാമിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണു റിമാൻഡ് ചെയ്തത്. ചികിത്സയുടെ ഭാഗമായി പ്രതിക്കു കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടതിനാൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണം തുടരും.
സ്വാമിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ തീരുമാനം. പേട്ട സിഐയുടെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനത്തിനു കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുടുംബവുമായി ദീർഘനാളായി ബന്ധമുണ്ടായിരുന്ന സ്വാമി, മകളെ ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നാണ് അമ്മയുടെ മൊഴി. ഇതു പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവരെ ഇന്നു വീണ്ടും ചോദ്യംചെയ്യും.
അതേസമയം ഗംഗേശാനന്ദയെ ഇന്നലെ പോലീസ് വിശദമായി ചോദ്യംചെയ്തു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നതിനാൽ ശനിയാഴ്ച ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണു ഗംഗേശാനന്ദ പോലീസിനു മൊഴി നൽകിയത്. ഇതിൽ ഉറച്ചുനിൽക്കുന്നതായും ഇക്കാര്യത്തിൽ തനിക്കു പരാതിയില്ലെന്നും പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
തന്റെ ലിംഗം മുറിച്ചതിൽ തനിക്കില്ലാത്ത പരാതി ആർക്കാണ് എന്നായിരുന്നു മൊഴി രേഖപ്പെടുത്താൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ഗംഗേശാനന്ദ തീർഥയുടെ ചോദ്യം. മൊഴി നൽകാൻ താൻ തയാറല്ലെന്നും സ്വാമി പോലീസിനോട് പറഞ്ഞു. പ്രതിയെ പ്രത്യേക സെല്ലിലേക്കു മാറ്റുന്നതിനു പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
അതേസമയം, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണു താൻ പ്രതികരിച്ചതെന്നു പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. വീട്ടുകാർക്കൊപ്പം വിടരുതെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതേത്തുടർന്നു പെണ്‍കുട്ടിയെ ഇന്നലെ സാമൂഹിക ക്ഷേമവകുപ്പിനു കൈമാറി.
യുവതിക്കെതിരേ കേസെടുക്കുന്ന കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. യുവതിക്കെതിരേ കേസെടുത്തെന്നു പേട്ട പോലീസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഐജി ഇടപെട്ട് ഇതു തിരുത്തി. പ്രായപൂർത്തിയാകുന്നതിനു മുമ്പു മുതൽ സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
വർഷങ്ങളായി താൻ സ്വാമിയിൽനിന്നു ലൈംഗിക ചൂഷണം അനുഭവിക്കുകയാണെന്നും രക്ഷപ്പെടുന്നതിനാണ് ആക്രമിച്ചതെന്നുമാണു യുവതിയുടെ മൊഴി. എന്നാൽ, സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സ്വാമി വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയതായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.
പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ നടപടി ശരിയായില്ലെന്നു കോണ്‍ഗ്രസ് എംപി ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. നിയമം കൈയിലെടുക്കുന്നതിനു പകരം പെണ്‍കുട്ടിക്കു പോലീസിനെ സമീപിക്കാമായിരുന്നു എന്നും എല്ലാവരെയുംപോലെ തനിക്കും ആ കുട്ടിയോടു സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗംഗേശാനന്ദ റിമാൻഡിൽ; വീട്ടുകാർക്കൊപ്പം പോകുന്നില്ലെന്ന് പെൺകുട്ടി
01:25 AM May 22, 2017 | Deepika.com