തിരുവനന്തപുരം: കോണ്‍ഗ്രസിനെ മാത്രമല്ല, രാജ്യത്തെയും നവീകരിക്കാൻ പ്രയത്നിച്ച പ്രതിഭയാണു രാജീവ് ഗാന്ധിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 26-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ഇന്ന് അനുഭവിക്കുന്ന സാങ്കേതികവിപ്ലവത്തിനു തുടക്കംകുറിച്ചതു രാജീവ് ഗാന്ധിയുടെ കാലത്താണ്. കംപ്യൂട്ടർ ബോയി എന്നു വിളിച്ച് അദ്ദേഹത്തെ പരിഹസിച്ചവർ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ്.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസുകാർക്കും വലിയ വേദനയാണ്. പുതുതലമുറയ്ക്കു പ്രധാന്യം നൽകിയ രാജീവ് ഗാന്ധി എല്ലാവർക്കും സ്വീകാര്യനായിരുന്നു. വ്യക്തിപരമായി തനിക്ക് ഏറ്റവുമധികം അവസരം നൽകിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയുമായിരുന്നു രാജീവ് ഗാന്ധിയെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വരാജ് അദ്ദേഹം യാഥാർഥ്യമാക്കി. എല്ലാതലത്തിലും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചു.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് തകർന്നുവെന്ന് വിലയിരുത്തുന്നവർ മൂഢസ്വർഗത്തിലാണ്. സ്റ്റാലിന്റെ നയങ്ങളാണു നരേന്ദ്ര മോദി പിന്തുടരുന്നത്. അധികാരം തലയ്ക്കു പിടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
അധികാര ദുർവിനിയോഗത്തിന്റെ തുടർച്ചയാണു കഴിഞ്ഞ ഒരു വർഷത്തെ പിണറായി സർക്കാരിന്റെ ഭരണം. സ്വജനപക്ഷപാതമെന്ന അഴിമതിയുടെ പേരിലും അശ്ലീല സംഭാഷണത്തിന്റെ പേരിലും മന്ത്രിമാർ രാജിവച്ചിട്ടും രാഷ്ട്രീയജീർണതയെ ശുദ്ധീകരിക്കാൻ കഴിഞ്ഞെന്ന അവകാശവാദം ഉന്നിയിക്കുന്ന മുഖ്യമന്ത്രിയുടെ ചർമബലത്തെ മാനിക്കണമെന്നും ഹസൻ പറഞ്ഞു. രാവിലെ ഇന്ദിരാഭവനിൽ രാജീവ് ഗാന്ധിയുടെ ഛാ യാചിത്രത്തിൽ കോണ്‍ഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സ്വാഗതവും സെക്രട്ടറി മണക്കാട് സുരേഷ് നന്ദിയും പറഞ്ഞു. വി.എസ്. ശിവകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോണ്‍ഗ്രസ് നേതാക്കളായ വർക്കല കഹാർ, സോളമൻ അലക്സ്, പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.
രാജീവ്ഗാന്ധി രാജ്യം നവീകരിക്കാൻ പ്രയത്നിച്ച പ്രതിഭ: ചെന്നിത്തല
01:25 AM May 22, 2017 | Deepika.com