തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം നെല്ലിമൂട് കൈവന്‍വിള വേങ്ങനിന പുത്തന്‍വീട്ടില്‍ മോഹനന്റെ മകന് മനുമോഹന്‍ (22) മൂന്നു പേര്‍ക്ക് പുതുജീവന്‍ നല്കി. അവയവ ദാനത്തിലൂടെ മനു മോഹന്റെ കരള്‍, വൃക്കകള്‍ എന്നിവയാണു മറ്റുള്ളവരിലൂടെ ഇനി ജീവിക്കുന്നത്.
ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ മസ്തിഷ്ക മരണ സ്ഥിരീകരണമായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.
വിമാനത്താവളത്തിൽ കരാറടിസ്ഥാനത്തില്‍ ഹൗസ് കീപ്പറായി ജോലി നോക്കുകയായിരുന്നു മനു മോഹന്‍. നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തിലെ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിലെ തിരുനാൾ സമാപന ദിവസത്തില്‍ രാത്രി കൈവന്‍വിള പെട്രോള്‍പമ്പില്‍ പെട്രോളടിക്കാന്‍ പോകവേ പമ്പിനു സമീപം വച്ച് മനു സഞ്ചരിച്ച ബൈക്ക് തെന്നിമറിഞ്ഞ് തലയിടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു.
അപകടം ഉണ്ടായ ഉടന്‍ തന്നെ മനു മോഹനെ പിആര്‍എസ് ആശുപത്രിയില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മനുമോഹനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അവിടെ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലാതിരുന്നതിനാല്‍ കിംസ് ആശുപത്രിയില്‍ കൊണ്ടു പോയി. അവിടത്തെ പരിശോധനയില്‍ 99 ശതമാനവും മസ്തിഷ്ക മരണത്തിനുള്ള സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ സൗകര്യം ലഭ്യമായതിനെ തുടര്‍ന്ന് ബുധനാഴ്ച എസ്എസ്ബി മെഡിക്കല്‍ ഐസിയുവില്‍ മനു മോഹനെ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്ക മരണം സംഭവിച്ചു.
യുവജന ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മനുവിന്റെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. ദിവ്യ കാരുണ്യ ഇടവകയിലെ വികാരി ഫാ. ബിനുവും അവയവദാനത്തിന്റെ മാഹാത്മ്യം ബന്ധുക്കളെ ഓര്‍മിപ്പിച്ചു. തന്റെ മകന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് മനുമോഹന്റെ അച്ഛന് തീവ്രദുഃഖത്തിലും അവയവ ദാനത്തിനു സമ്മതം നല്‍കുകയായിരുന്നു.
ഉറച്ച പിന്തുണയോട മനു മോഹന്റെ സഹോദരന് ജിനു മോഹനുമുണ്ടായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് അഥവാ മൃതസജ്ജീവനിയാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയായ ബീനയാണു മനു മോഹന്റെ അമ്മ. അവയവദാന ശസ്ത്രക്രിയയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അവയവദാനത്തിലൂടെ മൂന്നുപേര്‍ക്കു പുതുജീവന്‍ നല്കി മനു മോഹന്‍
01:25 AM May 22, 2017 | Deepika.com