പത്തനാപുരം: 54 ദിവസം മുമ്പ് പളളി സെമിത്തേരിയിൽ അടക്കം ചെയ്ത വയോധികയുടെ മൃതദേഹം കാണാതായി. പത്തനാപുരം തലവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു സംഭവം. തലവൂർ നടുത്തേരി ബേക്കച്ചാൽ മുകളുവിള വീട്ടിൽ കുഞ്ഞേലി കുഞ്ഞപ്പി (88) യുടെ മൃതദേഹമാണ് കാണാതായത്. ഇന്നലെ രാവിലെ കുർബാനയ്ക്കത്തിയ വിശ്വാസികളിലൊരാളാണ് കല്ലറ തകർന്ന് ശവപ്പെട്ടി പുറത്തു കിടക്കുന്നതു കണ്ടത്. ഇദ്ദേഹം ദേവാലയ ഭാരവാഹികളെയും മറ്റും വിവരം അറിയിച്ച് തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണാതായി എന്നറിയുന്നത്.
കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച കുഞ്ഞേലിയുടെ കുടുംബവീടിനോടു ചേർന്ന റബർപുരയിടത്തിൽനിന്നു മൃതദേഹ അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിയുടെ മകൻ തങ്കച്ചനെ (55) പോലീസ് അറസ്റ്റു ചെയ്തു.
മനോവൈകല്യമുള്ള ഇയാൾ, അമ്മ മരിച്ചിട്ടില്ലെന്നും പറമ്പിൽ ഉണ്ടെന്നുമാണ് പോലീസിനോടു പറഞ്ഞത്. ചാക്കിലാക്കിയ മൃതദേഹം തുടർന്നു പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.
പ്രായാധിക്യത്തത്തുടർന്ന് അന്തരിച്ച കുഞ്ഞേലിയുടെ മൃതശരീരം മാർച്ച് 27 നാണ് പളളി സെമിത്തേരിയിൽ അടക്കംചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമായിരിക്കാം കല്ലറ തകർത്തതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വരെ മറ്റു കല്ലറകളിൽ മെഴുകിതിരി കത്തിക്കാൻ വിശ്വാസികൾ എത്തിയിരുന്നു.
തെളിവെടുപ്പിനുശേഷം വീട്ടുകാർക്കു വിട്ടുനൽകിയ ശരീരാവശിഷ്ടങ്ങൾ പളളി സെമിത്തേരിയിൽ വീണ്ടും സംസ്കരിച്ചു. അടക്കംചെയ്ത മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പള്ളിക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കുളത്തൂപ്പുഴ സി ഐ സുധീർ, കുന്നിക്കോട് എസ്ഐ സുമേഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
സെമിത്തേരിയിൽ സംസ്കരിച്ച വയോധികയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ; മകൻ അറസ്റ്റിൽ
01:25 AM May 22, 2017 | Deepika.com