കണ്ണൂർ: വൈവിധ്യവത്കരണം നടപ്പാക്കാൻ സഹകരണ ബാങ്കുകൾ അറച്ചുനിൽക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബാങ്കിംഗ് മേഖലയിലെ മത്സരത്തെ അതിജീവിക്കാൻ സഹകരണമേഖല ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. കേന്ദ്രസർക്കാർ പറഞ്ഞതുപോലെ ആധുനികവത്കരണത്തിന്റെ പാതയിൽ സഹകരണമേഖല എത്തിച്ചേരണം. അതിന് സഹകാരികൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) 27-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത വളർച്ചയാണ് സഹകരണമേഖലയിൽ കൈവരിച്ചിട്ടുള്ളത്. ഒന്നര കോടി രൂപ നിക്ഷേപവും മൂന്നര കോടി അംഗത്വവുമുള്ള സഹകരണസംഘം സാമൂഹ്യജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാകും. പുതുതലമുറ ബാങ്കുകൾ ഇടപാടുകാരെ പിഴിയുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഇടപാടുകാരെ എടിഎമ്മിന്റെ അടിമകളാക്കി മാറ്റി വലിയതോതിൽ സർവീസ് ചാർജ് ഈടാക്കുകയാണ്. ദേശസാത്കൃത ബാങ്കുകളും ഇതേപാതയിലാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം.
കേരള ബാങ്ക് യാഥാർഥ്യമാക്കണം. വിദേശനാണ്യം ഉൾപ്പെടെ ദേശസാത്കൃത ബാങ്കുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും കേരള ബാങ്കിൽ ഉണ്ടാകും. 64,000 കോടി രൂപയുടെ നിക്ഷേപവുമായിട്ടാണ് കേരള ബാങ്ക് ജനങ്ങളുടെ മുന്നിലെത്തുക. ഇക്കാര്യങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും സഹകരണ മേഖലയിൽ ജനാധിപത്യവിരുദ്ധമായി ഒന്നും സർക്കാർ ചെയ്യില്ല. കാർഷിക വായ്പകൾ നൽകുന്നതിൽ സഹകരണ ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. ഇതു ശരിയല്ല. ബാങ്കുകളുടെ വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്നത് കാർഷികവായ്പാ സംഘങ്ങൾ വഴിയാണ്.
കിസാൻ ക്രെഡിറ്റ് കാർഡ് ഒന്നര ലക്ഷം മാത്രമാണു നൽകിയത്. മൂന്നു ലക്ഷം നൽകണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ അധ്യക്ഷത വഹിച്ചു. എം. ശിവകുമാർ, എം. പ്രകാശൻ, വി. കുഞ്ഞിക്കൃഷ്ണൻ, പി.കെ. വിനയകുമാർ, എ. പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിന് അറച്ചുനിൽക്കുന്നു: മന്ത്രി കടകംപള്ളി
01:09 AM May 22, 2017 | Deepika.com