കോട്ടയം: റബർമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാകുന്പോൾ കർഷകന് അല്പമെങ്കിലും സംരക്ഷണ കവചമൊരുക്കിയിരുന്ന റബർ ആക്ട് റദ്ദു ചെയ്യാനുള്ള നീക്കം റബറിന്റെ ഭാവി ഇരുളടഞ്ഞതുമാക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ.
വിലത്തകർച്ച, അനിയന്ത്രിത ഇറക്കുമതി, ഫീൽഡ് റീജണൽ ഓഫീസുകളുടെ പൂട്ടലും ലയനവും, റബർനയമില്ലെന്നുള്ള പ്രഖ്യാപനം, ചെയർമാനും ഡയറക്ടർ ബോർഡുമില്ലാത്ത റബർ ബോർഡ്, റബർ ആക്ട് റദ്ദാക്കാനുള്ള നടപടി ഇവയെല്ലാം ചേർത്തുവായിക്കണം. രാജ്യാന്തര വ്യാപാരക്കരാറുകളും ചൈനയും ആസിയാൻ രാജ്യങ്ങളുമുൾപ്പെടെ 16 രാജ്യങ്ങൾ ചേർന്നുള്ള ഒറ്റക്കന്പോളവും സൃഷ്ടിച്ചു ആഭ്യന്തര കന്പോളം തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബർ ആക്ട് റദ്ദുചെയ്യുന്നത്.
1948ൽ ഗാട്ട് കരാറിൽ ഏർപ്പെടുന്നതിന്റെ മുന്നോടിയായിട്ടാണ് 1947ൽ റബർ ആക്ട് രൂപം കൊണ്ടത്. 1994ൽ ലോകവ്യാപാരസംഘടനയിൽ ഇന്ത്യ അംഗത്വമെടുത്തപ്പോഴും രാജ്യാന്തര വ്യാപാരത്തിനു ഗാട്ട്കരാറും നിലനിർത്തിയിരുന്നു.
2009ൽ യുപിഎ സർക്കാർ ഒപ്പിട്ട ഇന്ത്യ- ആസിയാൻ വ്യാപാരക്കരാറിന്റെയും 2014 നവംബറിൽ ഒപ്പിട്ട ഇന്ത്യ ആസിയാൻ നിക്ഷേപ സേവന കരാറുകളുടെയും തുടർച്ചയായി വ്യാപാര നിക്ഷേപങ്ങൾക്കായി ഇന്ത്യയുടെ കാർഷിക വ്യവസായ മേഖലയെ തുറന്നുകൊടുത്തിരിക്കുന്പോൾ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലായ്മ ചെയ്യേണ്ടിവരും. ഇതിന്റെ തുടക്കമാണ് റബർ ആക്ട് റദ്ദുചെയ്യാനുള്ള നീക്കമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
റബറിന് തറവിലയും പരമാവധി വിലയും നിശ്ചയിക്കാനും ഇറക്കുമതി കയറ്റുമതി നിയന്ത്രിക്കാനുമുൾപ്പെടെ റബർ ആക്ടിൽ സൂചിപ്പിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുന്പോൾ കാലാന്തരത്തിൽ വിദേശ കന്പനികൾ ഇന്ത്യയിലെ റബറിന്റെ വില നിശ്ചയിക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. രാജ്യാന്തരവിപണിയിൽ വില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിപണി പലപ്പോഴായി 30-40 രൂപ ഇടിഞ്ഞുനിൽക്കുന്നതു വിദേശ റബർ കന്പനികൾക്ക് ഇന്ത്യയിൽ വ്യവസായ നിക്ഷേപങ്ങൾക്ക് ആകർഷണവും അവസരവുമുണ്ടാക്കും.
2014 ജൂണ് 16ന് ദേശീയ റബർനയമുണ്ടാക്കാൻ സമിതിയെ നിശ്ചയിക്കുകയും റബർനയം ഉടൻ വരാൻ പോകുന്നുവെന്നു ലോക്സഭയിൽ നിരവധി തവണ പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്ര വാണിജ്യമന്ത്രി റബറിനു നയമില്ലെന്നു പറഞ്ഞു ചുവടുമാറിയിരിക്കുന്നതു വരാൻപോകുന്ന റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എന്ന വൻ രാജ്യാന്തര വ്യാപാരക്കരാറിന്റെ മുന്നൊരുക്കമാണ്. 2017 ജൂലൈ 10 മുതൽ ഇന്ത്യയിൽ ചേരുന്ന 16 അംഗ ആർസിഇപി രാജ്യങ്ങളുടെ 19-ാം റൗണ്ട് ഉന്നതതല സമ്മേളനത്തിലൂടെ ആർസിഇപി കരാർ അന്തിമഘട്ടത്തിലെത്തുന്പോൾ തീറെഴുതപ്പെടുന്നത് റബറുൾപ്പെടെ കാർഷികരംഗം മാത്രമല്ല, ക്ഷീരോല്പാദന മേഖല കൂടിയാണെന്നും ഇതിനെതിരെ കർഷക രാഷ്ട്രീയ സംയുക്ത നീക്കങ്ങളുണ്ടാകണമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
റബർനിയമം റദ്ദാക്കുന്നതിന്റെ പിന്നിൽ വ്യാപാര കരാറുകൾ: ഇൻഫാം
12:52 AM May 22, 2017 | Deepika.com