അടിമാലി: വിവിധ സർക്കാർ വകുപ്പുകൾ ഭീമമായ ബിൽകുടിശിക വരുത്തുന്നതു വൈദ്യുതി വകുപ്പിനെ ബാധ്യതയിലാക്കുന്നതായി മന്ത്രി എം.എം. മണി. വാട്ടർ അഥോറിറ്റി, ആരോഗ്യം, പഞ്ചായത്ത് തുടങ്ങി ഭൂരിഭാഗം വകുപ്പുകളും ബിൽകുടിക വരുത്തുന്നവരാണ്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതു വാട്ടർ അഥോറിറ്റിയാണ്. 16,000 കോടിയാണ് കുടിശികയായി പിരിഞ്ഞുകിട്ടാനുള്ളത്. ഇടുക്കി സന്പൂർണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജീവൻരക്ഷ പോലുളള പ്രവർത്തനം നടത്തുന്നതിനാലാണ് ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതിബന്ധം തുടരാൻ വകുപ്പ് നിർബന്ധിതരാകുന്നത്. കേരളത്തിൽ ഉപയോഗത്തിനുസരിച്ച് ഉല്പാദനം ഇല്ലാത്തതിനാൽ കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്നു. നഷ്ടംസഹിച്ചു വിതരണം നടത്തുന്നു. ഇത് ഒഴിവാക്കാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ വേണം. മുടങ്ങികിടക്കുന്ന എല്ലാ വൈദ്യുതി പദ്ധതികളും നിർമാണം തുടങ്ങാൻ നിർദേശം നൽകിയതായും തൊട്ടിയാർ, പളളിവാസൽ, മാങ്കുളം പദ്ധതികൾ ഉടൻ നിർമാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഡാമുകളിൽ വെളളം വളരെ കുറവാണെങ്കിലും ലോഡ്ഷെഡിംഗ് ഉണ്ടാവുകയില്ല. കേരളത്തെ വെളിച്ചം കാണിക്കുന്നതിൽ മുഖ്യപങ്ക് ഇടുക്കിക്കാണ്. എന്നാൽ, വൈദ്യുതി വെളിച്ചം എത്താത്ത മേഖല കൂടുതലും ഇടുക്കിയിലായിരുന്നു. സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുളള പ്രവർത്തനം ജില്ലയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിച്ചു. ഇടമലക്കുടി പോലുളള അവികസിത മേഖലയിൽ വൈദ്യുതി നൽകാൻ പ്രയാസമുളളിടത്തു സോളാർ പോലുളള സൗകര്യം ഉപയോഗപ്പെടുത്തിയാണു വെളിച്ചം എത്തിച്ചത്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 29ന് സംസ്ഥാനത്തെ സന്പൂർണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
എസ്. രാജേന്ദ്രൻ എംഎൽഎ അധ്യക്ഷതവഹിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എൻ. വേണുഗോപാൽ സ്വാഗതം പറഞ്ഞു. സി.വി. നന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രിയുടെ പരിപാടി കോണ്ഗ്രസ് ബഹിഷ്കരിച്ചു. യുഡിഎഫ് തുടങ്ങിയ പദ്ധതിയുടെ പിതൃത്വം സർക്കാർ സ്വയം എറ്റെടുത്തതിൽ പ്രതിഷേധിച്ചാണു കോണ്ഗ്രസ് ബഹിഷ്കരണം നടത്തിയതെന്നു നേതാക്കൾ അറിയിച്ചു.
സർക്കാർ വകുപ്പുകളുടെ വൈദ്യുതിബിൽ കുടിശിക ബോർഡിനു ബാധ്യത: മന്ത്രി
12:52 AM May 22, 2017 | Deepika.com