ഗാന്ധിനഗർ(കോട്ടയം): ട്രെയിൻ യാത്രയ്ക്കിടെ പക്ഷാഘാതം ഉണ്ടായ യാത്രക്കാരൻ അജ്ഞാതനായി മരിക്കേണ്ടി വന്ന സംഭവത്തിൽ ബന്ധുക്കൾ ഇന്നു മനുഷ്യാവകാശ കമ്മീഷനു പരാതിനൽകും. പത്തനംതിട്ട അടൂർ മിത്രപുരം സുശാന്ത് ഭവനിൽ എം.കെ. ഭാസ്കരന്റെ(65) മൃതദേഹമാണ് അജ്ഞാത മൃതദേഹമെന്ന നിലയിൽ മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ടത്.
തീവണ്ടി യാത്രയ്ക്കിടെ പക്ഷാഘാതം സംഭവിച്ച ഭാസ്കരൻ റെയിൽവേ പോലീസിന്റെ അവഗണനയെ തുടർന്നു ഏപ്രിൽ ഒന്പതിനു മെഡിക്കൽ കോളജിൽ അനാഥനായി മരിക്കുകയായിരുന്നു. ഒടുവിൽ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലെ ഫോർമാലിൻ ലായനിയിൽനിന്നാണ് മൃതദേഹം ബന്ധുക്കൾക്കു ലഭിച്ചത്.
സംഭവത്തിൽ ബന്ധുക്കൾ അടൂർ എംഎൽഎയ്ക്കു പരാതി നൽകിട്ടുണ്ട്. സംഭവത്തെക്കുറിച്ചു റെയിൽവേയും അന്വേഷണം തുടങ്ങി. റിസർവേഷൻ ടിക്കറ്റിലും ലഗേജിലും ഭാസ്കരനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ടായിട്ടും റെയിൽവേ പോലീസ് വിവരം ബന്ധുക്കളെ അറിയിച്ചില്ല. മൃതദേഹം മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിനു കൈമാറുകയായിരുന്നു.
ഛത്തീസ്ഗഡിൽ ജല അഥോറിട്ടി ഉദ്യോഗസ്ഥനായിരുന്ന ഭാസ്കരൻ കഴിഞ്ഞ ഏഴിനു നാട്ടിൽ എത്തുന്നവിധം വിശാഖപട്ടണം കൊല്ലം എക്സ്പ്രസിലാണു തിരിച്ചത്. ആലുവ സ്റ്റേഷനിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായി. റെയിൽവേ പോലീസ് ആംബുലൻസിൽ ആലുവ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
ഭാസ്കരന്റെ ലഗേജുകൾ ട്രെയിനിൽ വരുന്നുണ്ടെന്നും എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറക്കി സൂക്ഷിക്കണമെന്നും നിർദേശം നൽകി. നില ഗുരുതരമാണെന്നു കണ്ടതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും തുടർന്നു കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
അനാഥൻ എന്ന നിലയിലാണ് ഇവിടെയെല്ലാം എത്തിച്ചത്. മെഡിക്കൽ കോളജിൽ മരണം സംഭവിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അതേസമയം, ഭാസ്കരൻ വീട്ടിലെത്താതിരുന്നതിനെത്തുടർന്നു മക്കൾ റെയിൽവേ പോലീസിലും ലോക്കൽ പോലീസിലും പരാതി നൽകിയിരുന്നു.
നോർത്ത് പോലീസ് സ്റ്റേഷനിന്റെ വരാന്തയിൽ കിടന്ന ബാഗ് ഒരു പോലീസുകാരൻ പരിശോധിക്കാനിടയായതാണു വഴിത്തിരിവായത്. തുടർന്നു ബാഗിൽനിന്നു ലഭിച്ച റിസർവേഷൻ ഏജൻസിയുടെ നന്പരിൽ വിളച്ചപ്പോൾ ഭാസ്കരന്റെ നന്പർ ലഭിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം മക്കൾ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലെത്തി ഭാസ്കരന്റെ കാലിലെ അടയാളം കണ്ടു മൃതദേഹം തിരിച്ചറിയുകയായിരുന്നു.
അതേസമയം, മെഡിക്കൽ കോളജ് ആശുപ്രതിയിൽ ഒരു രോഗി മരിച്ചാൽ അതിന്റെ വിവരം ഗാന്ധിനഗർ പോലീസിൽ അറിയിക്കണമെന്നാണു നിയമം. എന്നാൽ, ഇന്നലെ വരെയും ഇത്തരത്തിലൊരു മരണമുണ്ടായ വിവരം ആശുപത്രി അധികൃതർ ഗാന്ധിനഗർ പോലീസിൽ അറിയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തും ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
ട്രെയിൻ യാത്രിക്കാരന്റെ മരണം അറിയിക്കാത്ത സംഭവം : ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനിലേക്ക്
12:52 AM May 22, 2017 | Deepika.com