കോട്ടയം: മൂന്നു വർഷമായി ഇന്ത്യയിലെ റബർ കർഷകർ കാത്തിരിക്കുകയാണ് ആവർത്തന കൃഷിക്കുള്ള സഹായത്തിനായി. ഒരു ഹെക്ടറിനു പ്രഖ്യാപിച്ച തുച്ഛമായ സബ്സിഡി ഹെക്ടറിന് 25,000 രൂപ. അതു നൽകുന്നതാവട്ടെ ആറും ഏഴും ഘട്ടമായി.
ഉദാരസഹായം
കിഴക്കനേഷ്യയിലെ റബർ രാജ്യങ്ങൾ റബർ കൃഷിക്കും കർഷകർക്കും നൽകുന്നത് ഉദാരമായ സഹായങ്ങളാണ്. തായ്ലൻഡിലും മലേഷ്യയിലും ഒരു ഹെക്ടറിൽ റബർകൃഷി ചെയ്യാൻ ഒന്നര ലക്ഷം രൂപ കർഷകർക്കു നൽകും. ഇന്ത്യയേക്കാൾ പിന്നോക്കമായ ശ്രീലങ്കയിലുമുണ്ട് ഹെക്ടറിനു തൊണ്ണൂറായിരം രൂപയുടെ സഹായം. ഇന്തോനേഷ്യയിലെ 39 പ്രൊവിൻസുകളിലും റബർ കൃഷിയുണ്ട്. നമ്മുടെ സംസ്ഥാനങ്ങൾക്കു സമാനമായ അവിടത്തെ ഓരോ പ്രൊവിൻസും റബർ കർഷകർക്ക് ഉദാരമായ ഇളവുകളും സഹായങ്ങളും പദ്ധതികളും നടപ്പാക്കുന്നു. അവിടെ ഓരോ പ്രൊവിൻസിലും ഗ്രോവേഴ്സ് അസോസിയേഷനുകളും പ്രൊഡ്യൂസേഴ്സ് സൊസൈറ്റികളും കർഷക അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ശക്തരാണ്. ഉത്പന്നം കെട്ടിക്കിടക്കാനോ വിലയിടിക്കാനോ ഇവർ അനുവദിക്കില്ല. കയറ്റുമതി സാധ്യത കണ്ടെത്താനും ഇവർ രാജ്യാന്തര വാണിജ്യബന്ധം പുലർത്തുന്നു.
ചൈനയിലും വിയറ്റ്നാമിലും
കമ്യൂണിസ്റ്റ് ഭരണമുള്ള ചൈനയിലും വിയറ്റ്നാമിലും തോട്ടങ്ങൾ സർക്കാർ നിയന്ത്രണത്തിലാണ്. മറ്റു റബർ രാജ്യങ്ങളിലാവട്ടെ ഇവിടത്തേതിൽനിന്നു വ്യത്യസ്തമായി മൂന്നും നാലും ഹെക്ടർ സ്ഥലത്തു റബർ തോട്ടമുള്ളവരാണു കർഷകർ. സർക്കാർ നിയന്ത്രണത്തിലും അല്ലാതെയും വൻകിട തോട്ടങ്ങളും അവിടെ ഏറെയുണ്ട്. ഇന്ത്യയിലെ പത്തു ലക്ഷത്തോളം കർഷകരിൽ നാലു ലക്ഷം പേർക്കും സ്വന്തമായുള്ളത് ഒരേക്കറിൽ താഴെ മാത്രം റബറാണ്. ഈ അവസ്ഥ മറ്റൊരു രാജ്യത്തുമില്ല.
സർക്കാർ ഇൻഷ്വറൻസ്
ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം നിലച്ചുപോകുമോ എന്ന് ആശങ്ക ഉയരുന്പോൾ മറ്റു രാജ്യങ്ങളിൽ ഗവേഷണം സർക്കാർ ചെലവിൽ മുന്നേറുകയാണ്. ഓരോ വർഷവും പുതിയ ക്ലോണുകൾ പുറത്തിറക്കുന്നു. റബറിനു രോഗമുണ്ടായാൽ അതിനുള്ള പ്രതിരോധവും അപ്പപ്പോൾ കണ്ടെത്തുന്നു. തോട്ടങ്ങൾക്കു സർക്കാർ ചെലവിൽ ഇൻഷ്വറൻസുമുണ്ട്. ഇന്ത്യൻ റബർ ബോർഡിനു തുല്യമായി തായ്ലൻഡിൽ റബർ അഥോറിട്ടി ഓഫ് തായ്ലൻഡും മലേഷ്യയിൽ മലേഷ്യൻ റബർ ബോർഡും കർഷകർക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നു. അരി കഴിഞ്ഞാൽ തായ്ലൻഡ് സർക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നതു റബർ കൃഷിക്കാണ്. ഇന്ത്യയേക്കൾ അഞ്ചിരട്ടി വിസ്തൃതിയിൽ അവിടെ റബർ കൃഷിയുണ്ടുതാനും.
റെയിൻ ഗാർഡിനും സഹായം
മഴക്കാലത്ത് ടാപ്പിംഗും ഉത്പാദനവും മുടങ്ങാതിരിക്കാൻ റെയിൻഗാർഡിനുള്ള സാന്പത്തിക സഹായം മിക്ക റബർ രാജ്യങ്ങളിലും ഉറപ്പാക്കുന്പോൾ കേരളത്തിൽ ഓരോ മരത്തിനും 40 രൂപ ചെലവിൽ റെയിൻ ഗാർഡു വയ്ക്കുകയാണ് കർഷകർ. മലേഷ്യയിലും ഇന്തോനേഷ്യയിലും ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം നേരിടാൻ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നു മെച്ചപ്പെട്ട കൂലിയും ആനുകൂല്യങ്ങളും ഉറപ്പാക്കി തൊഴിലാളികളെ സർക്കാർ കർഷകർക്ക് എത്തിച്ചുകൊടുക്കുന്നു. ഇന്ത്യയിലാവട്ടെ 40 വയസിൽ താഴെയുള്ള ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
വിദേശങ്ങളിൽ സ്വകാര്യ കച്ചവടക്കാർ വാങ്ങുന്ന റബർ നേരിട്ടു കയറ്റുമതി ചെയ്യുന്പോൾ ഇവിടെ പ്രമുഖ ഡീലർമാർ ടയർ കന്പനികൾക്കു കരാർ കച്ചവടം നടത്തുന്നവരാണ്. അവിടങ്ങളിലെ വിപണന സുതാര്യത ഇന്ത്യയിൽ ഒരിക്കലും ഉണ്ടാകുന്നിമില്ല.
അവർ പാൽക്കട്ടി വിൽക്കുന്നു
റബർ കൃഷിക്കു മാത്രമല്ല സംസ്കരണത്തിനും ഭാരിച്ച ചെലവാണ് ഇവിടെ കർഷകർക്കുണ്ടാകുന്നത്. ഉത്പാദിപ്പിക്കുന്ന റബറിൽ 70 ശതമാനവും ഷീറ്റാക്കുന്ന മറ്റൊരു രാജ്യവുമില്ല. അതിൽത്തന്നെ 40 ശതമാനവും ആർഎസ്എസ് നാല് ഗ്രേഡിൽ മികച്ച ഷീറ്റും. ഒരു ഷീറ്റ് പുകപ്പുരയിൽ സംസ്കരിക്കുന്നതിനു മാത്രം ഏഴു രൂപയോളമാണു ചെലവ്.
ഒന്നാംനിര റബർ രാജ്യങ്ങളായ തായ്ലൻഡ്, ഇന്തോനേഷ്യ, ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം ലാറ്റക്സ് ചിരട്ടയിൽത്തന്നെ സൂക്ഷിച്ചു രണ്ടാം ദിവസം പാൽക്കട്ടിയായി വിൽക്കുകയാണ്. അതതു ദിവസം ലാറ്റക്സ് എടുക്കേണ്ടാത്തതിനാൽ ദിവസം 800 റബർ വരെ ടാപ്പ് ചെയ്യാൻ തൊഴിലാളികൾക്കു സാധിക്കും.
ചിരട്ടയിൽനിന്ന് എടുക്കുന്ന പാൽക്കട്ടി തോട്ടങ്ങളിലെത്തി നേരിട്ടു ശേഖരിക്കുന്നതു കച്ചവടക്കാരാണ്. ഒരു കിലോഗ്രാം പാൽക്കട്ടി അഥവാ ബ്ലോക്ക് റബറിന് 80- 90 രൂപ അവിടെ വില ലഭിക്കുന്നു. ഉത്പാദന ചെലവ് കുറവായതുകൊണ്ട് ഈ തുക തൃപ്തികരമാണ്. കൂടുതൽ തോട്ടങ്ങളുള്ളതിനാൽ ഒരു ദിവസം പോലും തൊഴിൽ മുടക്കവുമില്ല.
റെജി ജോസഫ്
കിഴക്കനേഷ്യൻ രാജ്യങ്ങളിലെ റബർനയം
12:46 AM May 21, 2017 | Deepika.com