പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ കേഡറ്റ് മരിച്ച സംഭവത്തിൽ പയ്യന്നൂർ പോലീസ് രണ്ടു കേഡറ്റുകൾക്കെതിരേ കേസെടുത്തു. പി.യു. ചൗധരി, വിശാൽ പാണ്ഡേ എന്നിവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തത്. പയ്യന്നൂർ എസ്ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തനിക്ക് നാവിക അക്കാഡമിയിൽ പീഡനമേൽക്കേണ്ടിവന്നതായി വ്യക്തമാക്കുന്ന സൂരജിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇൻക്വസ്റ്റിനിടെയാണ് കുറിപ്പു കണ്ടെത്തിയത്. സൂരജിന്റെ കൈയക്ഷരം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആത്മ ഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേഡറ്റുകൾക്കെതിരേ കേസെടുത്തത്.
17നു വൈകുന്നേരം അഞ്ചരയോടെയാണ് സൂരജിനെ അക്കാഡമി കെട്ടിടമായ ആര്യഭട്ട ബ്ലോക്കിന്റെ മുറ്റത്ത് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട സൂരജ് 18ന് പുലർച്ചെ മരിക്കുകയായിരുന്നു. അക്കാഡമിയിലെ ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് സൂരജിന്റെ ബന്ധുക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ആത്മഹത്യാപ്രേരണ : ഏഴിമലയിലെ രണ്ടു നാവിക കേഡറ്റുകൾക്കെതിരേ കേസ്
12:46 AM May 21, 2017 | Deepika.com