തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. ജനനേന്ദ്രിയം മുറിഞ്ഞുതൂങ്ങിയ നിലയിൽ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ കണ്ണമ്മൂലയിലായിരുന്നു സംഭവം. ഗംഗേശാനന്ദ തീർഥ എന്നു വിളിക്കുന്ന ശ്രീഹരി(54)യുടെ ജനനേന്ദ്രിയമാണു പെണ്‍കുട്ടി മുറിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എറണാകുളം കോലഞ്ചേരി സ്വദേശിയാണു ഗംഗേശാനന്ദ എന്നറിയപ്പെടുന്ന ശ്രീഹരിയെന്നു പോലീസ് പറഞ്ഞു.
നിയമവിദ്യാർഥിനിയായ ഇരുപത്തിമൂന്നുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഏഴു വർഷമായി സ്വാമി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവരികയായിരുന്നുവെന്നു പെണ്‍കുട്ടി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിലെ ദോഷങ്ങൾ മാറ്റാൻ പൂജ ചെയ്യാനെന്ന പേരിൽ ഏതാനും വർഷങ്ങളായി ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുമായിരുന്നുവെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണു പൂജയ്ക്കായി വീട്ടിൽ വിളിച്ചുവരുത്തിയത്. പതിവുപോലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇന്നലെ പെണ്‍കുട്ടി കത്തി ഉപയോഗിച്ചു സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാർ തന്നെയാണ് ആശുപത്രിയിലെ ത്തിച്ചത്.
ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ പിതാവ് ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാൾ വീട്ടിലെത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
പതിന്നാല് വയസ് മുതൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാ ൾക്കെതിരെ പേട്ട പോലീസ് പോക് സോ നിയമപ്രകാരം കേസെടുത്തു. കൂടുതൽ പെണ്‍കുട്ടികളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ല. പെണ്‍കുട്ടിയുടെ കേന്ദ്രസർക്കാർ ജീവനക്കാരനായ പിതാവ് ഏറെ നാളായി ഒരു വശം തളർന്നു കിടപ്പിലാണ്.
പുലർച്ചെ ഒന്നോടെയാണു സ്വാമിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ജനനേന്ദ്രിയം 90 ശതമാനത്തോളം അറ്റു തൂങ്ങിയ നിലയിലായിരുന്നു. തിരിച്ചു തുന്നിച്ചേർക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കാനുമായി പ്ലാസ്റ്റിക് സർജറി വിദഗ്ധരുടെയും യൂറോളജി വിദഗ്ധരുടെയും നേതൃത്വത്തിൽ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി.
ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ഇയാൾ ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ, പോലീസ് ഇതു മുഖവിലയ്ക്കെടുത്തില്ല. പെണ്‍കുട്ടിയാണു മുറിച്ചതെന്നു സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ വ്യക്തമാക്കി.
വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനു പെണ്‍കുട്ടിയുടെ അമ്മ ഒത്താശ ചെയ്തതായി സംശയമുള്ളതിനാൽ ഇതേക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പെണ്‍കുട്ടിയുടെ വീട്ടുകാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പേട്ട സിഐയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പീഡിപ്പിക്കാൻ ശ്രമിച്ചആളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു
12:46 AM May 21, 2017 | Deepika.com