തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ്ഗോപിക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംപി ഫണ്ട് വിനിയോഗിക്കുന്നതിന് ഇടതുവലതു സഖ്യങ്ങൾ തടസം നിൽക്കുന്നു, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആർജവമില്ല തുടങ്ങിയ സുരേഷ് ഗോപിയുടെ വിമർശനങ്ങളോടു ഫേസ്ബുക്ക് കുറിപ്പിലൂടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയിൽ ചെന്നു കേരളത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. എംപി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസമാണുണ്ടായതെന്നും ഏതു പദ്ധതിയാണു മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. ‘മാക്രിക്കൂട്ടം’ തടസം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്കു ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണനേതൃത്വവും ഉള്ള സംസ്ഥാനമാണു കേരളം. അവിടങ്ങളിൽ ദുരനുഭവമുണ്ടായോ.
കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുന്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെപി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്. സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്നു വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എംപി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസമുണ്ടായാലും അതു പരിഹരിച്ചു വികസന പദ്ധതി നടപ്പാക്കാൻ സുരേഷ് ഗോപിക്കു സർക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിനു പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
സുരേഷ്ഗോപിക്കു മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം
12:16 AM May 21, 2017 | Deepika.com