പട്ടിക്കാട് (തൃശൂർ): സ്കൂൾ വരാന്തയിൽ പന്ത്രണ്ടു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. പീച്ചി കോമാട്ടിൽ ശശിധരൻ - രാജി ദമ്പതികളുടെ മകൾ അമൃതയാണ് ഇന്നലെ രാവിലെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ വരാന്തയിൽ കുഴഞ്ഞുവീണു മരിച്ചത്.
സ്കൂളിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കാനായി രാവിലെ ഒമ്പതേമുക്കാലോടെയാണ് അമൃത വീട്ടിൽനിന്നു പോയത്. കോഴ്സിന്റെ ഭാഗമായ നാടകം പരിശീലിക്കാനായി മറ്റുള്ളവരോടൊപ്പം ക്ലാസിനു പുറത്തു നിന്നു വരാന്തയിലേക്കു കയറി ഇരുന്ന് അല്പസമയത്തിനകം പിന്നിലേക്കു വീഴുകയായിരുന്നു. സ്കൂളിനു തൊട്ടടുത്തുള്ള അമൃതയുടെ വീട്ടിൽ സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് അമൃതയുടെ അച്ഛനും സ്കൂൾ അധികൃതരും ചേർന്ന് ഉടൻ പീച്ചീസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജന്മനാ അമൃതയ്ക്കു ഹൃദയസംബന്ധമായ ചില തകരാറുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീടു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു പറയുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എട്ടാം ക്ലാസിലേക്കു ജയിച്ചിരിക്കുകയായിരുന്നു അമൃത.
സഹോദരൻ: അനിൽ. തൃശൂരിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് അമൃതയുടെ അച്ഛൻ ശശിധരൻ.
12 വയസുകാരി സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു
01:09 AM May 20, 2017 | Deepika.com