പയ്യന്നൂർ: ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കുന്നരുവിലെ പാനത്താൻ വീട്ടിൽ സത്യൻ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിൻ (31) എന്നിവരെയാണ് പയ്യന്നൂർ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച ഏഴംഗ സംഘത്തിൽ ഇനി മൂന്നു പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിലൊരാൾ 14ന് മംഗളൂരു വിമാനത്താവളം വഴി യുഎഇയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രജീഷ് എന്ന കുട്ടനാണ് സംഭവത്തിൽ ആദ്യം അറസ്റ്റുണ്ടായ ദിവസം വിദേശത്തേക്കു മുങ്ങിയത്. തന്റെ പേരുള്ള മറ്റൊരാളിലേക്ക് അന്വേഷണം വഴിതിരിച്ചുവിട്ടാണ് ഇയാൾ പോലീസിനെ കബളിപ്പിച്ചു നാടുവിട്ടത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം പ്രവർത്തകൻ കക്കംപാറ മൗവനാൽ വീട്ടിൽ നടുവിലെപുരയിൽ റിനീഷ്(28), ബൈക്കിലെത്തി ബിജുവിനെ കാട്ടിക്കൊടുത്ത ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം പരുത്തിക്കാട്ടെ കെ.വി. ജ്യോതിഷ്(26) എന്നിവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്നു കോടതിയിൽ സമർപ്പിക്കും.
പയ്യന്നൂരിലെ ബിജു വധം: രണ്ടുപേർ കൂടി അറസ്റ്റിൽ
12:55 AM May 20, 2017 | Deepika.com