തിരുവനന്തപുരം: കേരളത്തിൽ അഴിമതിയുടെ തോതു കുറയ് ക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നയപരിപാടിയുടെയും ശക്തമായ നിലപാടിന്റെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെയും ഫലമായാണ് അഴിമതി കുറഞ്ഞതെന്ന് കെ. ദാസന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസ് വകുപ്പിന്റെ നവീകരണത്തിനായി 79,50,244, 337 രൂപ ചെലവഴിച്ചതായി എം. മുകേഷിനെ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി, പദ്ധതി ഇതര വിഭാഗത്തിലായാണ് തുകയുടെ വിനിയോഗം. എല്ലാ ജില്ലകളിലും ജില്ലാതല ചോദ്യം ചെയ്യൽ മുറി സജ്ജമാക്കുന്നതിനു നിർദേശം നൽകി. എറണാകുളം റേഞ്ച് ഐജിയാണ് ചോദ്യം ചെയ്യൽ മുറികൾ രൂപകൽപന ചെയ്യുന്നത്.
സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ 1877 വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായി കെ. കൃഷ്ണൻകുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു. 24 കേസ് ശിക്ഷിക്കപ്പെട്ടു. 139 കേസുകളിൽ കുറ്റാരോപിതരായവർ കുറ്റവിമുക്തരാക്കപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരുടെ പേരിലുള്ള 730 കേസുകളിൽ അന്വേഷണം പൂർത്തിയാക്കാനുണ്ട്. ഇതിൽ 13 വർഷം വരെ പഴക്കമുള്ളവയുമുണ്ട്. ആറു വിജിലൻസ് കോടതികളിലായി 1396 കേസുകൾ വിചാരണ പൂർത്തിയാക്കാനുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുണ്ടാ സംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും എതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞമാസം 456 പേരെ അറസ്റ്റ് ചെയ്തതായി പാറക്കൽ അബ്ദുള്ളയെ മുഖ്യമന്ത്രി അറിയിച്ചു. ഗുണ്ട, റൗഡി പട്ടികയിൽ പെട്ട് ഒളിവിലായിരുന്ന എട്ടു പേരെ അറസ്റ്റു ചെയ്തു. അറസ്റ്റിലായവരുടെ പോലീസ് ജില്ല തിരിച്ചുള്ള എണ്ണം ഇപ്രകാരമാണ്. തിരുവന്തപുരം റൂറൽ-103. തിരുവനന്തപുരം സിറ്റി എട്ട്. കൊല്ലം സിറ്റി-ഒൻപത്. കൊല്ലം റൂറൽ-ഏഴ്. പത്തനംതിട്ട-ഒന്ന്. ആലപ്പുഴ-87. കോട്ടയം-രണ്ട്. ഇടുക്കി-അഞ്ച്. എറണാകുളം സിറ്റി-79. എറണാകുളം റൂറൽ-34. തൃശൂർ സിറ്റി-22. കോഴിക്കോട് സിറ്റി-33. കാസർഗോഡ്-66.
സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 58,292 കേസുകൾ കെട്ടിക്കിടക്കുന്നതായി യു.ആർ പ്രദീപിനെ മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം കോടതിയിലാണ് ഏറ്റവും കൂടുതൽ- 6111. തൊടുപുഴയിലാണ് ഏറ്റവും കുറവ് കേസുകൾ- 532. നോർത്ത് പറവൂർ, കുന്നംകുളം, ആലുവ, നെയ്യാറ്റിൻകര, എന്നിവിടങ്ങളിൽ കുടുംബകോടതി അനുവദിക്കാനുള്ള ശിപാർശ സർക്കാരിന്റെ പരിഗണനയിലാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 168 കേസുകൾ നിലവിലുണ്ടെന്ന് ഇ.കെ വിജയനെ മുഖ്യമന്ത്രി അറിയിച്ചു.
ട്രോളിംഗ്: ജൂണ് രണ്ടിനു യോഗം
തിരുവനന്തപുരം: ഈ വർഷത്തെ ട്രോളിംഗ് നിരോധനം സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജൂണ് രണ്ടിനു യോഗം ചേരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. അന്നുതന്നെ വൈകുന്നേരം വിവിധ ട്രേഡ് യൂണിയനുകളുടെ പങ്കാളിത്തത്തോടെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ കരടു നയം ചർച്ചചെയ്യും.അശാസ്ത്രീയമായ മീൻ പിടുത്തത്തിന്റെ ഫലമായി കടലിലെ മത്സ്യസമ്പത്തിന്റെ അളവിൽ 14 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരു നെല്ലും ഒരു മീനും പദ്ധതി 60,000 ഹെക്ടറിൽനിന്നു 40,000 ടണ് ഉത്പാദിപ്പിക്കും.
സർക്കാർ മിച്ചഭൂമി വിതരണം ചെയ്യാൻ തടസമില്ല: ഇ. ചന്ദ്രശേഖരൻ
തിരുവനന്തപുരം: സർക്കാരിന്റെ കൈവശമുള്ള മിച്ചഭൂമി അർഹരായവർക്കു വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. എന്നാൽ, ചില കേസുകളിൽ വിതരണത്തിനായി ശേഷിക്കുന്ന മിച്ചഭൂമി വെള്ളക്കെട്ട്, പാറക്കെട്ട്, വനഭൂമി തർക്കമുള്ളതിനാലും അന്യകൈവശം എന്നീ കാരണങ്ങളാലും വിവധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ മൂലവും സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ വന്നശേഷം 9371 പേർക്ക് പട്ടയം നൽകിയതായി കെ. രാജനെ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
മണ്ണിന്റെ നിരക്കു നിശ്ചയം: ഫയൽപൂഴ്ത്തിയതിൽ അന്വേഷണമെന്നു ജി. സുധാകരൻ
തിരുവനന്തപുരം: നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മണ്ണിന്റെ നിരക്കു നിശ്ചയിക്കണമെന്നു സർക്കാർ നിർദേശിച്ചു മൂന്നു വർഷത്തിനു ശേഷവും നടപടി സ്വീകരിക്കാതെ ഫയൽ പൂഴ്ത്തി വച്ചവർക്കെതിരേ ഉന്നത തല അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
മണ്ണിന്റെ നിരക്കു നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാർ കത്തു നൽകിയ ശേഷം പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ ഓഫീസിൽ ഫയൽ മാസങ്ങളോളം പൂഴ്ത്തിവച്ചു. പിന്നീടു വകുപ്പു സെക്രട്ടറിയുടെ മുന്നിലെത്തിയ ഫയലിലും ഏറെനാളായിട്ടും തീരുമാനമായില്ല. മണ്ണിന്റെ വില നിശ്ചയിക്കാത്തതു മൂലം ദേശീയപാത വികസനം അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ടു നിലച്ച അവസ്ഥയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷവും ഫയൽ വേഗത്തിലാക്കണമെന്നു നിർദേശം നൽകിയെങ്കിലും തീരുമാനം എടുക്കാതെ ഫയൽ പൂഴ്ത്തുകയായിരുന്നു.
വികസനം വർഷങ്ങളോളം തടസപ്പെട്ടതു മൂലം നിർമാണ സാമഗ്രികളുടെ വില വർധിച്ചതിനാൽ പ്രവൃത്തികളുടെ തുകയിൽ വർധനയുണ്ടായി. ഇതു അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ നെടുമുടി- ചാവറ റോഡിന്റെ രൂപരേഖ ജൂണ് 15നകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത ശേഷം മാത്രമേ ടെൻഡർ നടപടി തുടങ്ങുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.
പെർമിറ്റോടെ അന്യ സംസ്ഥാനത്തുനിന്നു മണൽ കൊണ്ടു വന്നാൽ തടയരുതെന്നു നിർദേശം
തിരുവനന്തപുരം: പെർമിറ്റുള്ള വാഹനങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നു മണൽ കൊണ്ടുവന്നാൽ തടയരുതെന്നു ജില്ലാ കളക്ടർമാർക്കും എസ്പിമാർക്കും കർശന നിർദേശം നൽകുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു.
അണക്കെട്ടുകളിൽ മണൽ സംഭരിച്ചു വിതരണം ചെയ്യുന്നതിനുള്ള നടപടി തുടങ്ങും. പാരിസ്ഥിതികാനുമതി ലഭ്യമാകുന്ന മുറയ്ക്കു ഖനനാനുമതി നൽകുന്നതോടെ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയും. ക്വാറികളുടെ പ്രവർത്തനം തുടങ്ങുന്നതോടെ നിർമാണ മേഖലയിലെ സ്തംഭനം ഒഴിവാക്കാനാകും.
അഞ്ചു ഹെക്ടറിൽ കുറവുള്ള ഭൂമിയിൽ ഖനനം നടത്തുന്നതിനു ഖനനാനുമതി നിർബന്ധമാണ്. ഈ സാഹചര്യത്തിലാണു ക്വാറികളുടെ പ്രവർത്തനത്തിനു തടസം നേരിട്ടതെന്നും സി. കൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയവേ മന്ത്രി അറിയിച്ചു.
മന്തുരോഗ ബാധിതർക്കു പെൻഷൻ അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മന്തു രോഗ ബാധിതർക്കു പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതേക്കുറിച്ചു പഠനം നടത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും പ്രതിഭാ ഹരിയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട റിട്ട് അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണെന്നും ഇതു വേഗത്തിൽ തീർപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ അഡ്വക്കറ്റ് ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
കുടുംബശ്രീയുടെ കീഴിലുള്ള 15 വിഭാഗം ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന ഗവേണിംഗ് വിഭാഗം ശിപാർശ സർക്കാർ പരിശോധിച്ചു വരികയാണെന്നു മന്ത്രി കെ.ടി. ജലീലിനു വേണ്ടി മറുപടി പറഞ്ഞ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളജ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു പ്രായപരിധി ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
കെഇആർ പ്രകാരം 30 ഗവണ്മെന്റ് സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെയും ഓഫീസ് സ്റ്റാഫിനേയും നിയമിക്കാൻ അനുമതി നൽകിയതായി ടി.വി. ഇബ്രാഹിമിനെ അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിന് സൗകര്യമൊരുക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. മെഡിക്കൽ കോളജിലേക്ക് ആവശ്യമായ കൂടുതൽ അധ്യാപകരെ നിയമിക്കും. കെട്ടിട നിർമാണത്തിനുള്ള തടസം നീക്കുമെന്നും എം. ഉമ്മറിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു.
300 ഏക്കർ സ്ഥലമെങ്കിലും ഇല്ലാതെ മെഡിക്കൽ കോളജുകൾ ഭാവിയിൽ വികസിപ്പിക്കുക സാധ്യമല്ല. ജനറൽ ആശുപത്രികൾ മെഡിക്കൽ കോളജുകളാക്കി മാറ്റിയപ്പോൾ വികസന സൗകര്യങ്ങളില്ലാതായെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അഴിമതിയുടെ തോതു കുറഞ്ഞു: മുഖ്യമന്ത്രി
12:38 AM May 20, 2017 | Deepika.com