തിരുവനന്തപുരം: ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന തിരുവനന്തപുരത്തു ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തി ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പനിബാധിതരാകുന്നു. മെഡിക്കൽ കോളജിലെ ആറു ഡോക്ടർമാർക്കു കൂടി ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എല്ലാ ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പനിബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്.
ഇന്നലെ സംസ്ഥാനത്തു ഡെങ്കിപ്പനി സ്ഥിരീകരിച്ചവരിൽ ഏറെപ്പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർ തന്നെയാണ്. 66 പേർക്കാണ് ജില്ലയിൽ പനി സ്ഥിരീകരിച്ചത്. ഇതിനു പുറമേ ജില്ലയിലെ വിവിധ ആശുപത്രികളിലായി 39 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തി.
കൊല്ലം ജില്ലയിൽ 14 പേർക്കും പത്തനംതിട്ടയിൽ രണ്ടു പേർക്കും കോട്ടയത്തു രണ്ടു പേർക്കും ആലപ്പുഴയിൽ ഒരാൾക്കും തൃശൂരിൽ അഞ്ചുപേർക്കും മലപ്പുറത്ത് എട്ടു പേർക്കും വയനാട് കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കു വീതവും കാസർഗോഡ് രണ്ടു പേർക്കും ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ വിവിധ ജില്ലകളിലായി 238 പേരാണ് ഇന്നലെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെത്തിയവരെ കുറിച്ച് കൃത്യമായ കണക്കില്ല. അതുകൂടി കണക്കാക്കിയാൽ സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പകർച്ചപ്പനി പിടിപെട്ടവരിൽ ഏറെയും ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയാകട്ടെ പരിമിതികളാൽ നട്ടം തിരിയുകയാണ്. ജനറൽ ആശുപത്രിയിലെ പത്തോളം ഡോക്ടർമാരും 30 ഓളം ജീവനക്കാരും ഡെങ്കിയുടെ പിടിയിലാണെന്നാണു ലഭിക്കുന്ന വിവരം. ഇവരിൽ ഭൂരിഭാഗവും കിടത്തിചികിത്സയ്ക്കു വിധേയരായിട്ടുമുണ്ട്.രണ്ടായിരത്തോളം രോഗികളാണ് ദിനംപ്രതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
ഈഡിസ് ഈജിപ്റ്റി വിഭാഗത്തിൽപ്പെട്ട കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയങ്ങളിൽ കടിക്കുന്ന ഈ കൊതുക് ശുദ്ധജലത്തിലാണു മുട്ടയിട്ടു പെരുകുന്നത്. ഒരിക്കൽ ഡെങ്കി പിടിപെട്ടയാൾക്കു വീണ്ടും ഡെങ്കിപ്പനി വരികയാണെങ്കിൽ അത് അപകടകരമായേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഡെങ്കിപ്പനി പരത്തുന്ന നാലു തരം വൈറസുകളാണ് നേരത്തേ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് അഞ്ചുതരമായി. ഡെങ്കിപ്പനി ബാധക്കിടയാക്കുന്ന ഒന്നിലധികം വൈറസുകളെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഒരു തവണ രോഗം വന്നവർക്ക് വീണ്ടും രോഗബാധ ഉണ്ടായാൽ അതു മാരകമാകാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പു നൽകപ്പെടുന്നത്.
കാലവർഷം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായേക്കും.
ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതിനൊപ്പം മൂന്നുപേരുടെ ജീവൻകൂടി കവർന്ന് എച്ച് 1 എൻ 1 കൂടുതൽ ജില്ലകളിലേക്കു വ്യാപിക്കുകയും ചെയ്യുന്നുണ്ട്. മൂന്നു പേർകൂടി എച്ച് 1എൻ 1 ബാധിച്ച് മരിച്ചതോടെ ഇതുമൂലം മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 39 കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട വയനാട് ജില്ലകളിൽ വ്യാപകമായിരുന്ന പനി എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കും പടരുന്നതായാണു റിപ്പോർട്ട്.
ഡോക്ടർമാർക്കും പനി
12:38 AM May 20, 2017 | Deepika.com