തൊടുപുഴ: ടൈൽ പണിക്കെത്തിയ യുവാവിനെ സ്വകാര്യ ടൈൽ നിർമാണ കന്പനിയിലെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളറട ആറ്റരികത്ത് താന്നിമൂട്പറന്പിൽ ഷാലു ശശി(25) യെയാണു തൊടുപുഴ തെക്കുംഭാഗത്തുള്ള ടൈൽ കന്പനിയുടെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളുമായ പത്തംഗ സംഘത്തിനൊപ്പമായിരുന്നു ഷാലു ഇവിടെ ജോലിക്കെത്തിയത്.
വ്യാഴാഴ്ച രാത്രിയിൽ സഹപ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്ന ഷാലുവിനെ ഇന്നലെ പുലർച്ചെ കാണാതായതിനെത്തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ ടാങ്കിനു സമീപം മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തുകയായിരുന്നു. പിന്നീടു നടത്തിയ തിരച്ചിലിലാണു ഷാലുവിനെ ടാങ്കിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്.
കന്പനിയുടമ വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്നു പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തു ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
എന്നാൽ, മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു പോസ്റ്റുമോർട്ടം നടത്തും.
വിവിധ സ്ഥലങ്ങളിലെ സൈറ്റുകളിൽ കന്പനി ഏൽപ്പിക്കുന്ന ടൈൽ പാകുന്ന ജോലിയായിരുന്നു ഷാലുവും സഹപ്രവർത്തകരും ചെയ്തിരുന്നത്. കന്പനിയിൽ മറ്റു ജോലികൾക്കായി അന്യ സംസ്ഥാന തൊഴിലാളികളെയാണു കൂടുതലായും നിയമിച്ചിരിക്കുന്നത്. ഇവരെല്ലാവരും കന്പനിയിൽ തന്നെയാണു താമസിച്ചിരുന്നത്.
താമസസ്ഥലത്തിനു സമീപത്തു തന്നെയാണുഷാലു മരിച്ചു കിടന്ന ആറടിയോളം വെള്ളമുള്ള വാട്ടർ ടാങ്ക്. എന്നാൽ, അടുത്ത ബന്ധുക്കൾ എത്തുന്നതിനു മുൻപു തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ മൃതദേഹം പോലീസും ഫയർഫോഴ്സും എത്തി സംഭവസ്ഥലത്തുനിന്നു നീക്കിയതിലാണു നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നത്. ഷാലുവിനു ഭാര്യയും രണ്ടു മക്കളുമുണ്ട്.
ടൈൽ പണിക്കെത്തിയ യുവാവ് വാട്ടർടാങ്കിൽ മരിച്ചനിലയിൽ
12:26 AM May 20, 2017 | Deepika.com