കൊച്ചി: പ്രധാനമന്ത്രിയുടെ സൗകര്യം അറിയാതെ കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം അവരുടെ പാര്‍ട്ടി പരിപാടികള്‍ നിശ്ചയിക്കുന്നത് പോലെയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. വിഷയത്തില്‍ ഘടക കക്ഷികള്‍ ഇടപെടണം.
വികസനത്തിനു തുരങ്കം വയ്ക്കുന്ന നിലപാടാണു കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഈ മാസം 30ന് ഉദ്ഘാടനം നടത്തുമെന്നായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.
എന്നാല്‍, മേയ് 24 മുതല്‍ ജൂണ്‍ മൂന്നു വരെ പ്രധാനമന്ത്രി ജര്‍മനി, സ്പെയിന്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. തുടര്‍ന്ന് ജൂണ്‍ ഏഴ് വരെ യുഎസ്, ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളിലും സന്ദര്‍ശനം നടത്തും. ഇത് ഒന്നര മാസം മുന്‍പ് നിശ്ചയിച്ചതാണ്. ഇതു മനസിലാക്കിയാണു കേരള സര്‍ക്കാര്‍ മുഖ്യമന്ത്രിയെക്കൊണ്ടു തിരക്കു പിടിച്ച് ഉദ്ഘാടനം നടത്താന്‍ തീരുമാനമെടുത്തത്. മെട്രോയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും കേന്ദ്ര സഹായം ആവശ്യമാണെമെന്നിരിക്കെ, കടകംപള്ളി നടത്തിയ പ്രസ്താവന നിരാശാജനകമാണ്. മെട്രോ നിര്‍മാണത്തിനായി 1,600 കോടിയോളം രൂപ കേന്ദ്രത്തില്‍ നിന്നാണ് നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്നു വായ്പയെടുക്കുമ്പോള്‍ ജാമ്യം നില്ക്കുന്നതു കേന്ദ്രസർക്കാരാണ്.
കൊച്ചി മെട്രോ, കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കുന്നത്. അതിന്റെ ചുതലയുള്ള മന്ത്രി വെങ്കയ്യ നായിഡുവുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഉദ്ഘാടനവേളയിലും സമാനമായ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി മെട്രോ: മന്ത്രിക്കെതിരേ ബിജെപി
12:26 AM May 20, 2017 | Deepika.com