വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാൻ മുൻ എഫ്ബിഐ മേധാവി റോബർട്ട് മ്യുള്ളറെ നിയമിച്ചുകൊണ്ട് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീൻ പുറപ്പെടുവിച്ച ഉത്തരവ് ട്രംപിനു വൻ തിരിച്ചടിയായി. ട്രംപിന്റെ പ്രചാരണടീം റഷ്യയുമായി ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണത്തെക്കുറിച്ചു സമഗ്ര അന്വേഷണം വരുന്നത് ട്രംപിന്റെ നില ഏറെ പരുങ്ങലിലാക്കുമെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി.
പൊതുജന താത്പര്യം മുൻനിർത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് റോസൻസ്റ്റീൻ വ്യക്തമാക്കി. അന്വേഷണച്ചുമതല ഏറ്റെടുക്കുമെന്നു മ്യുള്ളറും അറിയിച്ചു.
ബുധനാഴ്ച രാത്രി റോസൻസ്റ്റീന്റെ ഉത്തരവു പുറത്തുവരുന്നതുവരെ വൈറ്റ്ഹൗസ് പോലും മ്യുള്ളറുടെ നിയമന വാർത്ത അറിഞ്ഞില്ല.
അമേരിക്കയുടെ ചരിത്രത്തിൽ ഇതിനുമുന്പ് ഒരിക്കലും ഒരു രാഷ്്ട്രീയ നേതാവ് ഇത്തരത്തിൽ വേട്ടയാടപ്പെട്ടിട്ടില്ലെന്നു ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു. അന്വേഷണം വേഗം പൂർത്തിയാകട്ടെയെന്നും അന്വേഷണം തീരുന്പോൾ ഒരുതരത്തിലുള്ള ക്രമക്കേടും തന്റെ ടീമിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു വ്യക്തമാവുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ടീം- റഷ്യ ബന്ധം അന്വേഷിക്കാനും കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ പ്രോസിക്യൂട്ടു ചെയ്യാനും വിപുലമായ അധികാരമാണു മ്യുള്ളർക്കു നൽകിയിട്ടുള്ളത്.എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കിയ ട്രംപിന്റെ നടപടിയെക്കുറിച്ചും മ്യുള്ളർ അന്വേഷിക്കും. എഫ്ബിഐയുടെ തലപ്പത്തിരിക്കാൻ യോഗ്യതയില്ലെന്നു പറഞ്ഞാണ് കോമിയെ ട്രംപ് ഡിസ്മിസ് ചെയ്തത്. എന്നാൽ റഷ്യൻ ബന്ധത്തെക്കുറിച്ചു കോമി അന്വേഷണം ആരംഭിച്ചതാണ് യഥാർഥ കാരണമെന്നു പറയപ്പെടുന്നു.
ഡെമോക്രാറ്റുകളുടെയും റിപ്പബ്ളിക്കന്മാരുടെയും പിന്തുണയുള്ള72കാരനായ മ്യുള്ളർ നിഷ്പക്ഷനും നിർഭയനുമായ ഉദ്യോഗസ്ഥനെന്നു പേരുകേട്ടയാളാണ്. ഒരു രാഷ്ട്രീയ സ്വാധീനത്തിനും വഴങ്ങാത്തയാളാണു മ്യുള്ളറെന്ന് അദ്ദേഹത്തിന്റെ കീഴിൽ നേരത്തെ സേവനം അനുഷ്ടിച്ച മുൻ ഡെപ്യൂട്ടി ഡയറക്ടർ തോമസ് ജെ പിക്കാർഡ് പറഞ്ഞു. നിശ്ചിത പത്തുവർഷ കാലാവധി പൂർത്തിയാക്കിയ മ്യുള്ളർക്ക് അന്നത്തെ പ്രസിഡന്റ് ഒബാമ രണ്ടുവർഷം സർവീസ് നീട്ടിക്കൊടുത്തു. മ്യുള്ളറുടെ സഹപ്രവർത്തകനായിരുന്ന കോമിയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി പിന്നീടു ചാർജെടുത്തത്.
ഇതിനിടെ ഐഎസ് ഭീഷണിയെക്കുറിച്ച് ഇസ്രയേൽ നൽകിയ വിവരങ്ങൾ റഷ്യൻ പ്രതിരോധമന്ത്രി ലാവ്റോവിന് ട്രംപ് കൈമാറിയെന്ന ആരോപണം ഉയർത്തിയ വിവാദം കെട്ടടങ്ങാതെ തുടരുകയാണ്. ഇന്റലിജൻസ് രഹസ്യം കൈമാറാൻ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപ്-റഷ്യ ബന്ധം എഫ്ബിഐ മുൻ മേധാവി അന്വേഷിക്കും
11:59 PM May 18, 2017 | Deepika.com