വിഗോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ റയല്‍ മാഡ്രിഡിന്റെ ലാ ലിഗ കിരീടത്തിലേക്കുള്ള ദൂരം ഒരു പോയിന്റായി കുറച്ചു. നിര്‍ണായക മത്സരത്തില്‍ സെല്‍റ്റ വിഗോയെ 4-1ന് തകര്‍ത്ത റയലിന് ലീഗിലെ അവസാന മത്സരത്തില്‍ മലാഗയ്ക്കെതിരേ ജയമോ സമനിലയോ നേടിയാല്‍ കിരീടം സ്വന്തമാക്കാം. ലീഗില്‍ 37 മത്സരം പൂര്‍ത്തിയായപ്പോള്‍ 90 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തും പ്രധാന എതിരാളികളായ ബാഴ്സലോണ 87 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. 75 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.
ഇരട്ടഗോളുമായി 368 ലീഗ് ഗോളിലെത്തിയ റൊണാള്‍ഡോ യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കി. ജിമ്മി ഗ്രീവ്സിന്റെ പേരിലുണ്ടായിരുന്ന 366 ഗോളിന്റെ റിക്കാര്‍ഡാണ് പോര്‍ച്ചുഗീസ് താരം തിരുത്തിയത്. 10, 48 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകൾ.
രണ്ടാം പകുതിയില്‍ സെല്‍റ്റയുടെ സൂപ്പര്‍ താരം ഇയാഗോ അസ്പാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഒരു ഗോള്‍ തിരിച്ചടിച്ച ജോണ്‍ ഗുഡേറ്റി (69) സെല്റ്റയ്ക്കു സമനിലയ്ക്കുള്ള പ്രതീക്ഷകള്‍ നല്‍കിയെങ്കിലും കരീം ബെന്‍സമയും (70) ടോണി ക്രൂസും (88) ഗോള്‍ നേടിക്കൊണ്ട് ആ മോഹങ്ങള്‍ തകര്‍ത്തു. മത്സരം ഫെബ്രുവരിയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ അന്ന് ബലായിഡോസില് കനത്ത കാറ്റും മഴയും മൂലം മത്സരം മാറ്റിവയ്ക്കുകയായിരുന്നു. ഈ മാറ്റിവയ്ക്കല്‍ ലീഗിന്റെ അവസാനം കൂടുതല്‍ നാടകീയമാക്കി. മലാഗയെ തോല്‍പ്പിച്ചാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ലാ ലിഗ കിരീടം റയലിലെത്തും.
ലാ ലിഗ ചാമ്പ്യന്മാരെ ഞായറാഴ്ച അറിയാം
11:57 PM May 18, 2017 | Deepika.com