മുംബൈ: ഓഹരിവിപണിയിൽ ഉന്മാദലഹരി. സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. വരാനിരിക്കുന്ന ത്രൈമാസങ്ങളിൽ കന്പനികളുടെ ലാഭം കൂടും, രാജ്യത്തെ സാന്പത്തിക വളർച്ചത്തോത് വർധിക്കും, നല്ല കാലവർഷം കാർഷികോത്പാദനം കൂട്ടും എന്നൊക്കെയുള്ള പ്രതീക്ഷകളാണു വിപണിയെ നയിക്കുന്നത്.
സെൻസെക്സ് ഇന്നലെ 30592 വരെ കയറിയിട്ട് അല്പം താണ് 30582.6 ൽ ക്ലോസ് ചെയ്തു. ഇന്നലത്തെ നേട്ടം 260.48 പോയിന്റ് (0.86 ശതമാനം) എൻഎസ്ഇയുടെ നിഫ്റ്റി 9512.25 -ൽ ക്ലോസ് ചെയ്തു. കയറ്റം 66.85 പോയിന്റ്. രണ്ടുക്ലോസിംഗും പുതിയ റിക്കാർഡാണ്.
ടെലികോം, ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കന്പനികൾക്കും വില കൂടുന്നതു നിരീക്ഷകരെ ആശങ്കാകുലരാക്കുന്നു. ഈ മേഖലകളിലെ കന്പനികൾ വിവിധ പ്രശ്നങ്ങൾ നേരിടുകയാണ്. അധികം വൈകാതെ അവയുടെ വില ഇടിയേണ്ടിവരുമെന്നാണു നിരീക്ഷകർ കരുതുന്നത്.
മോദി സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുന്പോൾ ഗവൺമെന്റിനെയും പ്രധാനമന്ത്രിയേയുംപറ്റി നല്ല മതിപ്പാണെന്ന ചില സർവേ റിപ്പോർട്ടുകളും ഓഹരി കന്പോളത്തിലെ ഉയർച്ചയ്ക്കു പ്രേരണയായിട്ടുണ്ട്. മൺസൂൺ ആൻഡമാൻ ദ്വീപുകളിൽ എത്തിയതും കാലവർഷം ദീർഘകാല ശരാശരിക്കൊപ്പം മഴ നൽകുമെന്ന വിലയിരുത്തലും ഉത്സാഹം വർധിപ്പിച്ചു.
ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിൽ
11:43 PM May 16, 2017 | Deepika.com