ഏലപ്പാറ: ഹെലിബെറിയ തേയില ഫാക്ടറിക്കു തീപിടിച്ചു കോടികളുടെ നഷ്ടം. ഇന്നലെ രാവിലെ എഴരയോടെയാണ് അഗ്നിബാധയുണ്ടായത്. ഫാക്ടറിയുടെ കുഴലിനോടു ചേർന്ന അടുപ്പിൽനിന്നു തീ പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം.
ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇരുപതു തൊഴിലാളികൾ തീ പടരുന്ന സമയത്തു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ ഉയരുന്നതു കണ്ട തൊഴിലാളികൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല.
തീ പടരുന്നതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നില്ല. പിന്നീടു പീരുമേട് അഗ്നിശമനസേന എത്തി തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നു കാഞ്ഞിരപ്പള്ളി, കട്ടപ്പന, മൂലമറ്റം എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണു തീ അണച്ചത്. പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു.
തീപടർന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ സമീപപ്രദേശങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഫാക്ടറിയിലെ ഉപകരണങ്ങളും ലക്ഷക്കണക്കിനു രൂപയുടെ തേയിലയും കത്തിനശിച്ചു. ഫാക്ടറിയിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ അഗ്നിശമനസേനയ്ക്ക് ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടു നേരിട്ടു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. കുറേക്കാലമായി പൂട്ടിക്കിടന്ന ഫാക്ടറി ഒരു വർഷമേ ആയിട്ടുള്ളൂ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
ഹെലിബെറിയ തേയിലഫാക്ടറി കത്തിനശിച്ചു; കോടികളുടെ നഷ്ടം
01:12 AM May 01, 2017 | Deepika.com