നെടുങ്കണ്ടം: വൈദ്യുതി മന്ത്രി എം.എം മണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. നാലു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തി. ഇതേത്തുടർന്ന് സിപിഎം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു.
ഇന്നലെ ഉച്ചയോടെയാണ് മന്ത്രി പാന്പാടുംപാറയ്ക്കു സമീപത്തു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. നെടുങ്കണ്ടത്തുനിന്നു കട്ടപ്പനയ്ക്കു പോകുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്കു പ്രവർത്തകർ കരിങ്കൊടിയുമായി എത്തുകയായിരുന്നു. ഇതേത്തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോണ്‍ഗ്രസ് ഉടുന്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അരുണ്‍, ജനറൽ സെക്രട്ടറിമാരായ സെബിൻ എബ്രഹാം, അഭിലാഷ്, നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് അരുണ്‍ രാജേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവം അറിഞ്ഞു നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിയ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് തയാറായില്ല. ഇതേത്തുടർന്ന് ഇദ്ദേഹം പ്രവർത്തകരോടൊപ്പം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പോലീസ് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ജാമ്യത്തിൽ ഇറങ്ങിയവരും കോണ്‍ഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനു പുറത്തെത്തിയപ്പോൾ സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും നേരിയ തോതിൽ സംഘർഷവും ഉണ്ടായി. പോലീസ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടു. എം.എം. മണി കോണ്‍ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തിയതിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടത്തു പ്രതിഷേധ പ്രകടനം നടത്തി.
പാന്പാടുംപാറയിൽ മന്ത്രി മണിക്കു നേരേ കരിങ്കൊടി; സംഘർഷം
01:11 AM May 01, 2017 | Deepika.com