നേമം : വെള്ളായണിക്കായലിൽ കുളിക്കാനിറങ്ങിയ അയൽവാസികളായ രണ്ടു പേർ മുങ്ങിമരിച്ചു. നരുവാമൂട് ചെമ്മണ്ണിൽ മേലേ കൃഷ്ണാഞ്ജലിയിൽ സിന്ധുകുമാർ -സുനിത ദമ്പതികളുടെ മകൻ ശരവണ്‍ (ശംഭു-16), അയൽവാസി വിദ്രോയിൽ രാമചന്ദ്രൻ- ലത ദമ്പതികളുടെ മകൻ വിഷ്ണു (24) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിനു വെള്ളായണിക്കായലിലെ കുളങ്ങരക്കോണം കടവിലായിരുന്നു അപകടം.
നരുവാമൂട് നിന്നു മൂന്നു ബൈക്കുകളിലായി അയൽവാസികളായ ആറുപേരാണു കായലിലെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങി.ആദ്യമിറങ്ങിയ ശരവണന് സഹോദരൻ കുളിക്കാനായി പോകുന്നതിനിടെ ശബരി മണലൂറ്റ് കുഴിയിൽ അകപ്പെട്ടു. ഇതുകണ്ട് സഹോദരനായ ശരവണും അയൽവാസിയായ വിഷ്ണുവും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഇതിനിടയിൽ ശബരി കരയ്ക്കു കയറി.
സംഭവം കണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ച് ആളെ കൂട്ടി. അപകടമറിഞ്ഞ് വിഴിഞ്ഞത്തുനിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ശരവണന്റെയും വിഷ്ണുവിന്റെയും മൃതദേഹങ്ങൾ പുറത്തെടുത്തു. വിഷ്ണുവിന്റെ സഹോദരൻ ദ്രോണ്, സുഹൃത്തുക്കളും ബന്ധുക്കളുമായ ഹരിജിത്ത്, ശ്രീജിത്ത് എന്നിവരാണു കൂടെയുണ്ടായിരുന്നത്.
പത്താം ക്ലാസ് പരീക്ഷ എഴുതി നിൽക്കുന്ന ശരവണ്‍ മച്ചേൽ വ്യാസവിദ്യാലയത്തിലെ വിദ്യാർഥിയാണ്. അച്ഛൻ സിന്ധുകുമാർ വിദേശത്താണ്. ബിരുദ പഠനം കഴിഞ്ഞു നിൽക്കുന്ന വിഷ്ണുവിന്റെ അച്ഛൻ റിട്ട. പോസ്റ്റൽ ജീവനക്കാരനാണ്. മൃതദേഹങ്ങൾ മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി.
വെള്ളായണിക്കായലിൽ യുവാക്കൾ മുങ്ങിമരിച്ചു
12:53 AM May 01, 2017 | Deepika.com