തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭ നാളെ വീണ്ടും ചേരുമ്പോൾ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരത്തിൽനിന്നു പ്രതിപക്ഷം പിന്മാറില്ല. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു തിരികെ നിയമിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരേ ടി.പി. സെൻകുമാർ ഇന്നു സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ ഇന്നത്തെ നടപടികൂടി വ്യക്തമായ ശേഷം നാളെ ഇക്കാര്യം സഭയിൽ ഉന്നയിക്കുന്ന കാര്യം തീരുമാനിക്കുമെന്നു പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നു.
സെൻകുമാർ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയും ഇന്നു കോടതി പരിഗണനയ്ക്കെടുത്തേക്കും. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശം കോടതി നടത്തിയാൽ ഇത് ആയുധമാക്കാമെന്നാണു പ്രതിപക്ഷ പ്രതീക്ഷ.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ നിയമസഭാ നടപടികൾ പൂർണമായി സ്തംഭിപ്പിക്കുന്ന പ്രതിഷേധ ങ്ങളിലേക്കു നീങ്ങരുതെന്ന അഭിപ്രായവും യുഡിഎഫിലെ ഒരു വിഭാഗത്തിനുണ്ട്.
ധനാഭ്യർഥന ചർച്ചകൾ നടക്കുന്ന സമയമായതിനാൽ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരമാണു സഭാസ്തംഭനത്തിലൂടെ നഷ്ടമാവുന്നതെന്നാണ് ഇത്തരക്കാരുടെ വാദം.
ഈ സാഹചര്യത്തിൽ പ്രതിഷേധം ഏതു രൂപത്തിൽ വേണമെന്ന് ഇന്നു രാത്രിയോ നാളെ രാവിലെയോ ചേരുന്ന യുഡിഎഫ് യോഗത്തിലാകും അന്തിമതീരുമാനമാകുക.
മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനിച്ചെങ്കിലും മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണു പ്രതിപക്ഷം. ഇതെല്ലാം കണക്കിലെടുത്താണ് സഭയ്ക്കകത്തു പ്രതിഷേധം തുടരാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം.
ഏപ്രിൽ 25ന് ആരംഭിച്ച സഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം ആദ്യ ദിവസങ്ങളിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സ്തംഭിച്ചിരുന്നു. ആദ്യദിനം മദ്രാസ് ഹിന്ദുമത എൻഡോവ്മെന്റ് ഭേദഗതി ബില്ലാണ് സഭ പരിഗണിച്ചത്. ബഹളത്തിനിടയിൽ ചർച്ച കൂടാതെ ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.
ആദ്യ നിയമസഭയുടെ അറുപതാം വാർഷിക ദിനത്തോടനുബന്ധിച്ച് 27ന് പഴയ നിയമസഭാ ഹാളിൽ ചേർന്നപ്പോൾ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിച്ചിരുന്നു.
നിയമസഭ നാളെ ചേരുമ്പോൾ സെൻകുമാറും വിഷയമാകും
12:53 AM May 01, 2017 | Deepika.com