കണ്ണൂർ: കേരളത്തിലെ 12 ശതമാനം ആളുകളും മരിക്കുന്നത് ചികിത്സച്ചെലവ് സഹിക്കാൻ സാധിക്കാതെയാണെന്ന് പഠനം വ്യക്തമാക്കുന്നതായി ഡോ. ബി. ഇക്ബാൽ.
പുത്തൻ രോഗങ്ങൾ വ്യാപകമായി വരുന്നുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും വരുന്നുണ്ട്. എന്നാൽ, ചികിത്സാ ചെലവ് താങ്ങാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘അല്മാട്ടാ മുതല്‍ സാര്‍വത്രിക ആരോഗ്യസേവനം വരെ’ എന്ന വിഷയത്തില്‍ ഡോ. ഹാൽഫ്ഡൻ മാലർ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു ഡോ. ഇക്ബാൽ.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനായിരുന്നു അൽമാട്ടാ സമ്മേളനം ഊന്നൽ നൽകിയത്. 150 രാജ്യങ്ങളിലെ പ്രതിനിധികളെക്കൊണ്ട് ഇത് അംഗീകരിപ്പിക്കുന്നതിൽ ഡോ. ഹാൽഫ്ഡൻ മാലർ വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസം, സംസ്കാരം, തൊഴിൽ എന്നിവയെല്ലാം ബന്ധപ്പെടുത്തിയായിരിക്കണം ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താൻ. സാമൂഹിക നീതി എന്നതിൽ അധിഷ്ഠിതമാകാതെ ഈ മേഖലയ്ക്കു മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും ഡോ. ബി. ഇക്ബാൽ പറഞ്ഞു.
ചികിത്സച്ചെലവ് താങ്ങാൻകഴിയാതെ 12% മരണം: ഡോ.ഇക്ബാൽ
12:53 AM May 01, 2017 | Deepika.com