തൃശൂർ: വാദ്യമേളങ്ങളുടേയും വർണാചരുതയുടേയും തൃശൂർ പൂരം ഒപ്പിയെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ പട നയിക്കാൻ ശബ്ദവിസ്മയങ്ങളുടെ മാന്ത്രികൻ റസൂൽ പൂക്കുട്ടി നാളെ തൃശൂരിലെത്തും.
” 64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാർഡിംഗ്. തൃശൂർ നഗരത്തിലെ എട്ടു കേന്ദ്രങ്ങളിൽനിന്ന് ഒരേസമയമാണു റിക്കാർഡു ചെയ്യുന്നത്. എട്ടു യൂണിറ്റും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത്./”- റസൂൽ പൂക്കുട്ടി ദീപികയോടു പറഞ്ഞു. തൃശൂർ പൂരത്തിന്റെ ശബ്ദറിക്കാർഡിംഗിനു കൂടുതൽ ഉപകരണങ്ങൾ മുംബൈയിൽ വാങ്ങിക്കൂട്ടുകയും വാടകയ്ക്കെടുക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു അദ്ദേഹം.
അന്ധനായ ഒരാൾക്കു പൂരം ആസ്വദിക്കാവുന്ന വിധത്തിലുള്ള ശബ്ദ റിക്കാർഡിംഗാണ് റസൂലിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആർപ്പുവിളിക്കുന്നതു മുതൽ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദം പോലും റസൂലിന്റെ നൂറുകണക്കിനു മൈക്രോഫോണുകൾ ഒപ്പിയെടുക്കും. 20 വീതമുള്ള നാൽപതു ട്രാക്ക് റിക്കാർഡിംഗാണു സാധാരണ പതിവ്. അതിസൂക്ഷ്മമായ ശബ്ദങ്ങൾപോലും കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് ഇത്രയും ശക്തമായ 168 ട്രാക്ക് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ശബ്ദം മാത്രമല്ല, വീഡിയോയും റിക്കാർഡു ചെയ്യുന്നുണ്ട്. പ്രസാദ് പ്രഭാകറിന്റെ നേതൃത്വത്തിൽ 36 ഹൈഡെഫനിഷൻ ഡിജിറ്റൽ വീഡിയോ കാമറകളിലൂടെയാണു റിക്കാർഡിംഗ്. പൂരത്തിരക്കിലും കെട്ടിടങ്ങൾക്കു മുകളിലുമെല്ലാം കാമറകൾ സ്ഥാപിച്ചാണു പൂരം പകർത്തുക. ജിബ് ഉപയോഗിച്ചു ജനക്കൂട്ടത്തിനു മുകളിൽനിന്നും ഡ്രോണ് ഉപയോഗിച്ച് ആകാശത്തുനിന്നും റിക്കാർഡു ചെയ്യാനുള്ള അനുമതി ലഭിച്ചില്ലെങ്കിലും മികവുറ്റ റിക്കാർഡിംഗിനുള്ള ക്രമീകരണം ഏർപ്പെടുത്തിക്കഴിഞ്ഞു.
മുംബൈയിലെ അന്ധേരി വെസ്റ്റിൽ റസൂൽ പൂക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കനറീസ് പോസ്റ്റ് സൗണ്ടിലെ ആധുനികവും അതിവിപുലവുമായ റിക്കാർഡിംഗ് ഉപകരണങ്ങളിൽ പകുതിയോളവും പൂരം റിക്കാർഡ് ചെയ്യുന്നതിനായി തൃശൂരിലേക്ക് അയച്ചു. മുൻകൂട്ടി നിശ്ചയിച്ച റിക്കാർഡിംഗ് പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ അനിവാര്യമായ ഉപകരണങ്ങൾ മാത്രമാണ് മുംബൈയിലെ സ്റ്റുഡിയോയിൽ നിലനിർത്തിയിട്ടുള്ളത്. എന്നിട്ടും കൂടുതൽ ഉപകരണങ്ങൾ വാങ്ങുകയും വാടകയ്ക്കെടുക്കുകയും ചെയ്യേണ്ടിവന്നു.
സാങ്കേതിക വിദഗ്ധരും ഓപറേറ്റർമാരും അടക്കം 110 പേരടങ്ങുന്ന സംഘമാണു പൂരം റിക്കാർഡു ചെയ്യുന്നത്. ഡ്രൈവർമാരും സഹായികളും അടക്കം നാൽപതോളം പേർ വേറെയുമുണ്ടാകും. മൊത്തം നൂറ്റമ്പതോളം പേർ. ഇത്രയും ആധുനിക സജ്ജീകരണങ്ങളോടെ അതിവിപുലമായ റിക്കാർഡിംഗ് ഇതാദ്യമാണ്.
തൃശൂർ പൂരത്തിന്റെ മാത്രമല്ല, വാദ്യമേളങ്ങൾ അടക്കമുള്ള വർണക്കാഴ്ചകളെല്ലാം ഒപ്പിയെടുക്കുന്ന എൻസൈക്ലോപീഡിയ സജ്ജമാക്കുകയാണു ലക്ഷ്യം. പ്രധാന മുഹൂർത്തങ്ങൾ മാത്രം ചേർത്ത് 20 മിനിറ്റു ദൈർഘ്യമുള്ള മൾട്ടിമീഡിയയും തയാറാക്കും. അമേരിക്കയിൽ പാംസ്റ്റോണ് മൾട്ടിമീഡിയയുടെ ഉടമ തൃശൂർക്കാരനായ രാജീവ് പനയ്ക്കലാണു തൃശൂർ പൂരം ഇത്രയും വിപുലമായ സന്നാഹങ്ങളോടെ റിക്കാർഡു ചെയ്യാൻ ഭീമമായ പണം മുടക്കുന്നത്. സിനിമ, ഷോർട്ട് ഫിലിം, ടിവി സീരിയൽ, ഡോക്യുമെന്ററികൾ, ഫീച്ചർ ഫിലിമുകൾ തുടങ്ങിയവ നിർമിക്കുന്ന സ്ഥാപനമായ പാം സ്റ്റോണിനു ദുബായിലും ഓഫീസുണ്ട്.
ശനിയാഴ്ച നടന്ന പൂരം കൊടിയേറ്റിന്റെ വീഡിയോ റിക്കാർഡിംഗ് വിജയകരമായി പൂർത്തിയാക്കി. ഇനി ചമയപ്രദർശനവും സാമ്പിൾ വെടിക്കെട്ടും ചെറുപൂരങ്ങളും പ്രധാന പൂരങ്ങളും മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും രാത്രിപൂരവും ശനിയാഴ്ച പുലർച്ചെ നടക്കുന്ന വെടിക്കെട്ടും തുടർന്നുള്ള പകൽപൂരവുമെല്ലാം ഒപ്പിയെടുത്തശേഷമേ ഈ വൻ മാധ്യമസംഘം മടങ്ങൂ. റിക്കാർഡിം ഗിനു മാത്രമായി പൂരത്തിന്റെ വാദ്യ പ്രമാണിമാരുടെതന്നെ നേതൃത്വത്തിൽ അത്രയും വാദ്യകലാകാരന്മാരെ പങ്കെടുപ്പിച്ചു പഞ്ചവാദ്യവും പാണ്ടിമേളവും അടക്കമുള്ള പരമ്പരാഗത മേളങ്ങൾ പുനരവതരിപ്പിച്ചു റിക്കാർഡ് ചെയ്യും. പൂരത്തിന്റെ ഇലഞ്ഞിത്തറ, മഠത്തിൽവരവ് മേളപ്പെരുക്കങ്ങളുടെ തനിയാവർത്തനം.
പലയിടങ്ങളിൽനിന്നായി റിക്കാർഡു ചെയ്യുന്ന വീഡിയോകളും ശബ്ദങ്ങളും സമന്വയിപ്പിക്കുന്ന ജോലിയും ഈ ദിവസങ്ങളിൽ നടക്കും. പൂർത്തിയാക്കാൻ പിന്നേയും ദിവസങ്ങൾ വേണ്ടിവരും.
”ലോകത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂർ പൂരം റിക്കാർഡു ചെയ്യണമെന്നു മോഹമുണ്ടെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓസ്കർ അവാർഡ് നേടിയപ്പോഴാണത്. അതു മനസിൽ കരുതിവച്ചുകൊണ്ടാകാം രാജീവ് പനയ്ക്കൽ ബ്രഹ്മാണ്ഡമായ ഈ ഉദ്യമത്തിനു മുതിർന്നത്...’ റസൂൽ പൂക്കുട്ടി പറഞ്ഞു. ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു ലോകപ്രശസ്തമായ തൃശൂർ പൂരത്തിന്റെ പൊലിമ കെടുത്തുമെന്ന ആശങ്ക നിലനിൽക്കേ, ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ദൗത്യമാണ് ഇതെന്നു റിക്കാർഡിംഗുകളുടെ ഏകോപനം നിർവഹിക്കുന്ന പ്രസാദ് പ്രഭാകർ ചൂണ്ടിക്കാട്ടി.
പൂരം ഒപ്പിയെടുക്കാൻ റസൂൽ പൂക്കുട്ടി
12:38 AM May 01, 2017 | Deepika.com