കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലും അതിനുപിന്നാലെ മന്ത്രി എം.എം. മണിയുടെ പ്രസംഗവും വിവാദമാക്കി രാഷ്ട്രീയ പാർട്ടികൾ പോർവിളികൾ നടത്തുന്നതു കേരളത്തിനുതന്നെ വിനയായേക്കുമെന്ന് ആശങ്ക. മൂന്നാർ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണെന്ന പ്രത്യേകത പരിഗണിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനു വിഷയത്തിൽ ഇടപെടാം. 2006ലെ പരിസ്ഥിതി സംരക്ഷണ നിയമം അതിനു അധികാരം നൽകുന്നുണ്ട്.പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കുള്ള നിരവധി റിപ്പോർട്ടുകളും ഫയലുകളും കേന്ദ്രസർക്കാരിന്റെ പരിഗണനയിലിരിക്കുന്പോഴാണു കൈയേറ്റത്തെയും ഒഴിപ്പിക്കലിനെയും ചൊല്ലിയുള്ള സംസ്ഥാന ഭരണകക്ഷികൾക്കിടയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.എരിതീയിൽ എണ്ണ എന്നനിലയിലാണു മന്ത്രി മണിയുടെ പ്രസംഗത്തിനെതിരെയുള്ള സംഭവവികാസങ്ങളും. മന്ത്രിയുടെ പ്രസംഗത്തിനെതിരെയുള്ള പ്രകടനങ്ങൾ പരിസ്ഥിതിയെ ബാധിക്കുന്നതല്ലെങ്കിലും മൂന്നാർ വിവാദം ശ്രദ്ധിക്കപ്പെടാനിടയാക്കും.
പാപ്പാത്തിചോലയിൽ കുരിശു പൊളിച്ച നടപടിയുടെ പേരിൽ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും മൂന്നാർ കൈയേറ്റവിഷയത്തിൽ മുന്പെങ്ങും ഉണ്ടാകാത്തതരത്തിൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ശ്രമം ഇത്തവണ ഉണ്ടായിട്ടുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. കേന്ദ്രമന്ത്രി സി.ആർ. ചൗധരി മൂന്നാർ സന്ദർശിച്ചു മൂന്നാറിന്റെ സ്ഥിതി അതീവഗൗരവമാണെന്ന് റിപ്പോർട്ടു നൽകിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന വാർത്തകൾ. രണ്ടാംവട്ടവും മന്ത്രി ചൗധരി മൂന്നാർ സന്ദർശനത്തിനു പദ്ധതിയിട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ സന്ദർശനം ഒഴിവാക്കുകയായിരുന്നെന്നാണു സൂചന.
മൂന്നാർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നതു കേരളത്തിന് ഒരിക്കലും ഗുണകരമാകില്ല. മൂന്നാറോ അതുപോലെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെ അധികാരനിയന്ത്രണത്തിലുള്ള ഭൂമിയിൽ കേന്ദ്രസർക്കാരിനു നേരിട്ട് ഇടപെടാൻ ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനു ഭൂമിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം. ഇഎസ്എ നിയമം ഇതാണു വ്യക്തമാക്കുന്നതും.മൂന്നാറിൽ അതീവ ഗുരുതരമായ അവസ്ഥാവിശേഷം നിലനിൽക്കുകയാണെന്നു ലോകത്തെകൊണ്ടു പറയിപ്പിച്ചു പശ്ചിമഘട്ട ഭൂപ്രദേശങ്ങൾ പൂർണമായും ഇഎസ്എയിൽപെടുത്താനുള്ള തന്ത്രം ഇപ്പോഴത്തെ വിഷയത്തിന്റെ പിന്നിൽ ചിലർക്കുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയിലുള്ള ഒരുവിഭാഗവും സിപിഐയിലുള്ള ഒരുവിഭാഗവും മറ്റുചിലരും തീവ്ര പരിസ്ഥിതികളുടെ ഗണത്തിലുള്ളവരാണെന്നു നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.
ബിജെപി സംസ്ഥാന അധ്യക്ഷനും ഇപ്പോൾ പൊന്പിള ഒരുമൈ സമരത്തോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.ആർ. നീലകണ്ഠനുമൊക്കെ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചവരാണ്. വനം ചീഫ് കണ്സർവേറ്ററുടെ റിപ്പോർട്ടും സെൻട്രൽ എംപവേർഡ് കമ്മിറ്റി റിപ്പോർട്ടും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന പശ്ചിമഘട്ട കൈയേറ്റവും എല്ലാം ശരിയാണെന്നു പറയിപ്പിക്കുന്ന തലത്തിലേക്കാണ് ഇപ്പോൾ മൂന്നാറിന്റെ ഒഴുക്ക്.
മൂന്നാർ കൈയേറ്റം സംബന്ധിച്ചു വ്യക്തമായ രേഖകളും റിപ്പോർട്ടുകളും റവന്യുവിന്റെ പക്കലുള്ളപ്പോൾ 250 ഏക്കറിലെയും നൂറേക്കറിലെയും കൈയേറ്റം ഒഴിപ്പിക്കുന്നതിനുപകരം പാപ്പാത്തിചോലയിലെ കുരിശ് മണ്ണുമാന്തികൊണ്ട് പിഴുതുമാറ്റി വളച്ചൊടിക്കുന്നതിന്റെ രംഗങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പുറത്തറിയിച്ചത് ലോകശ്രദ്ധയിൽ കൊണ്ടുവരാനായിരുന്നു എന്ന സംശയവും ബലപ്പെടുന്നുണ്ട്. മതവികാരങ്ങൾ വൃണപ്പെടുത്തുന്ന പ്രവർത്തികളിൽ രഹസ്യസ്വഭാവംവേണമെന്ന് വ്യവസ്ഥയുള്ളതാണ്.കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമവിജ്ഞാപനം ഇറക്കാൻ എപ്പോൾ വേണമെങ്കിലും സാധ്യതയുള്ളപ്പോഴാണ് ഇപ്പോഴത്തെ നീക്കമെന്നതും കൂട്ടിവായിക്കുന്നവരുമുണ്ട്.
വിഷയം മൂന്നാറുകൊണ്ടോ ദേവികുളം താലൂക്കുകൊണ്ടോ അവസാനിക്കുന്നതല്ല. മൂന്നാർ കൈയേറ്റം സംബന്ധിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ തയാറാക്കിയ റിപ്പോർട്ടിലാണ് ആദ്യമായി ദേവികുളം, ഉടുന്പൻചോല, പീരുമേട് താലൂക്കുകൾ ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്ന നിർദേശം വച്ചത്. പശ്ചിമഘട്ടം ഇഎസ്എ ആയി പ്രഖ്യാപിച്ചുകാണാനുള്ള തന്ത്രം ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിലുണ്ടെന്നറിയാതെ ചിലർ വിവാദങ്ങൾക്ക് എണ്ണപകരുന്നുമുണ്ട്.
മൂന്നാറിൽ പോരടിച്ചു രാഷ്ട്രീയ പാർട്ടികൾ; കേന്ദ്ര ഇടപെടൽ ക്ഷണിച്ചുവരുത്തുമെന്ന് ആശങ്ക
12:31 AM May 01, 2017 | Deepika.com