കാലടി : അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെപളളിയിലും) മാർതോമാശ്ലീഹായുടെ പുതുഞായർ തിരുനാളിന്റെ എട്ടാമിടത്തിനു വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പൊന്നിൻകുരിശു മല മുത്തപ്പോ വിളികളുമായി ആയിരക്കണക്കിനു വിശ്വാസികൾ മലകയറി.
കുരിശുമുടിയിൽ മാർ തോമാ മണ്ഡപത്തിൽ തോമാശ്ലീഹായുടെ തിരുശേഷിപ്പു തൊട്ടു വണങ്ങി സന്നിധിയിലും ആനകുത്തിയ പളളിയിലും പൊൻകുരിശുളള കപ്പേളയിലും പ്രാർഥിച്ചതിനുശേഷം പാറയിൽ പതിഞ്ഞ തോമാശ്ലീഹായുടെ കാൽപ്പാടുകളും കണ്ടു വണങ്ങിയാണ് വിശ്വാസികൾ മലയിറങ്ങിയത്. എട്ടാമിടം തിരുനാൾദിനമായ ഇന്നലെ കുരിശുമുടിയിൽ രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സനു പുതുശേരി കാർമികനായി. തുടർന്ന് സന്നിധിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം പൊൻകുരിശുളള കപ്പേളയും മാർത്തോമാ മണ്ഡപവും ചുറ്റി സമാപിച്ചു. വൈകുന്നേരം മൂന്നിന് എട്ടാമിടം തിരുനാളിനു സമാപനം കുറിച്ചുകൊണ്ട് പൊൻപണം തലചുമടായി ഇറക്കുന്ന പ്രധാന ചടങ്ങിനു നിരവധി വിശ്വാസികളും പങ്കുചേർന്നു.സെന്റ് തോമസ് പളളിയിൽ രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.ബോബി അരിമറ്റത്തിൽ കാർമികത്വം വഹിച്ചു.
മലയാറ്റൂർ എട്ടാമിടം തിരുനാളിനു ഭക്തജനത്തിരക്ക്
12:31 AM May 01, 2017 | Deepika.com