കുമ്പള(കാസർഗോഡ്): കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെർവാഡിലെ അബ്ദുൽ സലാം (32) ആണ് കൊല്ലപ്പെട്ടത്.കുമ്പളമൊഗ്രാൽ മാളിയങ്കര കോട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ബദരിയ നഗറിലെ നൗഷാദിനാണ് (28) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് രണ്ടു ബൈക്കുകൾ മറിഞ്ഞുകിടക്കുന്ന നിലയിലും ഒരു ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ ഒന്നോടെ ഓട്ടോറിക്ഷയിൽ സംശയാസ്പദ സാഹചര്യത്തിൽ യാത്രചെയ്യുന്നതിനിടെ അബ്ദുൾ സലാമും നൗഷാദും ഉൾപ്പെടെ നാലുപേരെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വിട്ടയച്ചു. ഇതിനുശേഷമാണ് സലാമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2014ൽ കുമ്പള പഞ്ചായത്ത് മുൻ അംഗം പേരാൽ മുഹമ്മദിന്റെ മകൻ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൾ സലാമെന്ന് പോലീസ് പറഞ്ഞു. ബിജെപി പ്രവർത്തകൻ ദയാനന്ദൻ വധക്കേസിലെ പ്രതിയായ പേരാൽ റോഡിലെ സിദ്ദിഖിന്റെ വീട്ടിൽ, കൊല്ലപ്പെട്ട അബ്ദുൾ സലാം ഉൾപ്പെടെയുള്ളവർ അക്രമം നടത്തിയിരുന്നു.ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസമയത്ത് ഓട്ടോറിക്ഷയിൽ കറങ്ങുന്നതിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു ; കുത്തേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
12:31 AM May 01, 2017 | Deepika.com