കുമ്പള(കാസർഗോഡ്): ആംബുലൻസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിനിയും വീട്ടമ്മയും മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകൾ പരേതയായ കുബ്റ-മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകളും മംഗളൂരു യേനപ്പോയ കോളജിലെ പിയുസി വിദ്യാർഥിനിയുമായ മറിയം മുഫീദ (17) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ ബന്തിയോട് മള്ളങ്കൈയിലായിരുന്നു അപകടം. കുമ്പളയിൽ കുത്തേറ്റ ബദരിയ നഗറിലെ നൗഷാദിനെയുംകൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ ആംബുലൻസ് സുലൈഖയും കുടുംബവും സഞ്ചരിച്ച ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ കാറിൽനിന്നു പുറത്തെടുത്തത്. പരിക്കേറ്റവരെയെല്ലാം ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സുലൈഖയുടെയും മുഫീദയുടെയും ജീവൻ രക്ഷിക്കാനായില്ല. നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
ആംബുലൻസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിനിയും വീട്ടമ്മയും മരിച്ചു
12:31 AM May 01, 2017 | Deepika.com