തൃശൂർ: ഒരു വർഷത്തെ കാത്തിരിപ്പിനു പരിസമാപ്തി. മണ്ണിലും വിണ്ണിലും മനസിലും വർണങ്ങളും വാദ്യങ്ങളും നിറയുന്ന തൃശൂർ പൂരത്തിനു കൊടിയേറി. ഇന്നലെ ഉച്ചയോടെയാണ് പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. എട്ടു ഘടക ക്ഷേത്രങ്ങളിലും കൊടിയുയർന്നു.
തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം രാവിലെ 11.45നായിരുന്നു. നേരത്തെ മേൽശാന്തി സുകുമാരൻ നമ്പൂതിരി കൊടിക്കൂറ പൂജിച്ചു നൽകി. കവുങ്ങ് മരത്തിൽ കൊടിമരം തയാറാക്കിയ കണിമംഗലം സതീശൻ ആശാരി ഭൂമിപൂജ നടത്തി. തുടർന്ന് ആലിലയും മാവിലയും ദർഭയും കൊണ്ടലങ്കരിച്ച കൊടിമരം ആർപ്പുവിളിയോടെ ദേശക്കാർ ചേർന്ന് ഉയർത്തിയതോടെ നഗരം പൂരലഹരിയിലായി.
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി തുടങ്ങിയ ദേവസ്വം ഭാരവാഹികളും നൂറുകണക്കിനു തട്ടകക്കാരും ചടങ്ങിൽ സംബന്ധിച്ചു. കൊടിയേറ്റച്ചടങ്ങിനുശേഷം ഉച്ചകഴിഞ്ഞു മൂന്നോടെ എഴുന്നള്ളിപ്പ് വടക്കുംനാഥന്റെ തിരുസന്നിധിയിലെത്തി. തുടർന്ന് നായ്ക്കനാലിലും നടുവിലാലിലും പൂര പതാക ഉയർത്തി. തിരുവമ്പാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർന്നു.
പാറമേക്കാവ് ക്ഷേത്രത്തിൽ 12.25നായിരുന്നു കൊടിയേറ്റം. കാര്യമായ ആഘോഷങ്ങളില്ലാതെയായിരുന്നു പാറമേക്കാവ് വിഭാഗത്തിന്റെ കൊടിയേറ്റം. കൊടിക്കൂറ പൂജയ്ക്കുശേഷം കൊടിമരം തയാറാക്കിയ ചെമ്പിൻ കുട്ടൻ ആശാരി നടത്തിയ ഭൂമിപൂജയ്ക്കുശേഷമായിരുന്നു ക്ഷേത്രനടപ്പുരയിൽ ദേശക്കാർ കൊടി ഉയർത്തിയത്. ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ് പൊതുവാൾ തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ചാനപ്പുറത്തു പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെമ്പട മേളത്തോടെ ആഘോഷമായാണു കൊടിയേറ്റച്ചടങ്ങ് നടക്കാറെങ്കിലും കൊടിയേറ്റ്വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ ചടങ്ങ് ആചാരമാക്കുകയായിരുന്നു. ഒരാനപ്പുറത്ത് ചെറിയ സംഘം മേളത്തോടെയായിരുന്നു എഴുന്നള്ളിപ്പ്. കൊടിയേറ്റച്ചടങ്ങുകൾക്കു പെരുവനം കുട്ടൻമാരാർ മേളം കൊട്ടിയെങ്കിലും വടക്കുന്നാഥനിലേക്കുള്ള ആറാട്ടെഴുന്നള്ളിപ്പിൽ അതുണ്ടായില്ല. ക്ഷേത്രത്തിലെ കൊടിയേറ്റിനുശേഷം ക്ഷേത്രവളപ്പിലെ പാലമരത്തിലും കൊടി ഉയർന്നു. ഒരാനപ്പുറത്ത് എഴുന്നെള്ളിപ്പ് വടക്കുനാഥനിലെത്തിയശേഷം ഉച്ചതിരിഞ്ഞു മണികണ്ഠനാലിലും പാറമേക്കാവിന്റെ പൂരക്കൊടി ഉയർന്നു.
തൃശൂർ പൂരത്തിന്റെ ഘടക ക്ഷേത്രങ്ങളിലും രാവിലെ മുതൽ രാത്രി വരെയുള്ള വിവിധ മുഹൂർത്തങ്ങളിൽ കൊടി ഉയർന്നു. ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. തുടർന്ന് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിലും കൊടിയേറി. കാരമുക്ക് കാർത്ത്യായനി ക്ഷേത്രത്തിൽ വൈകീട്ട് 6.15നും, കണിമംഗലം ശാസ്താവ്, ചെമ്പൂക്കാവ് കാർത്ത്യായനി, പനമുക്കുംപിള്ളി ശ്രീധർമശാസ്ത്രാ ക്ഷേത്രങ്ങളിൽ വൈകുന്നേരം 6.30നും ചൂരക്കോട്ടുകാവിലും കുറ്റൂർ നെയ്തലക്കാവിലും രാത്രി 7.30നുമായിരുന്നു കൊടിയേറ്റ്. മേയ് അഞ്ചിനാണു തൃശൂർ പൂരം. മൂന്നിന് സാമ്പിൾ വെടിക്കെട്ടു നടക്കും.
കൊടിയേറി; തൃശൂരിന് ഇനി പൂരലഹരി
01:29 AM Apr 30, 2017 | Deepika.com